ചുരുളിക്കൊമ്പന്റെ പരാക്രമം, കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു; തലനാരിഴയ്ക്കു രക്ഷപ്പെട്ടു നാട്ടുകാർ
Mail This Article
കഞ്ചിക്കോട് ∙ ഒറ്റയാന്റെ പരാക്രമത്തിൽ വിറച്ച് കഞ്ചിക്കോട് വനയോരമേഖല. വ്യാപക കൃഷി നാശത്തോടൊപ്പം മതിലുകളും ഗേറ്റും ആന നശിപ്പിച്ചു. ആനയ്ക്കു മുന്നിൽ കുടുങ്ങിയ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പയറ്റുകാടും കൊട്ടാമുട്ടി മേഖലയിലുമാണ് പിടി–5 (ചുരുളിക്കൊമ്പൻ) എന്ന് വനംവകുപ്പ് പേരിട്ടിരിക്കുന്ന ഒറ്റയാൻ എത്തിയത്. റെയിൽപ്പാളത്തിനരികെ ഒറ്റയാനെത്തിയതോടെ കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ അൽപ നേരം നിർത്തിയിടേണ്ടി വന്നു. ഒറ്റയാനെ ട്രാക്കിൽ നിന്നു ഓടിച്ച ശേഷമാണ് ട്രെയിൻ കടന്നു പോയത്.
ഇതിനു പിന്നാലെ ജനവാസമേഖലയിലെത്തിയ കൊമ്പൻ പയറ്റുകാട് പ്രഭാകരൻ–സുന്ദരി ദമ്പതികളുടെ കൃഷിയിടത്തിലേക്കു കയറി. അൻപതോളം വാഴകളും പത്തോളം തെങ്ങും നെൽകൃഷിയും ചവിട്ടി നശിപ്പിച്ചു. കൊട്ടാമുട്ടിയിൽ അൽഫോൻസിന്റെ മതിലും ഗേറ്റും ആന തകർത്തിട്ടുണ്ട്. പടക്കമെറിഞ്ഞും പന്തം കാട്ടിയും വൈകിട്ടോടെയാണ് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിയത്. പ്രദേശത്തു നിരീക്ഷണം കർശനമാക്കിയെന്നും കൂടുതൽ വാച്ചർമാരെ നിയോഗിച്ചെന്നും റേഞ്ച് ഓഫിസർ ആഷിക്ക് അലി അറിയിച്ചു.