സന്തോഷപ്പണം; 6 എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ
Mail This Article
പാലക്കാട് ∙ ചിറ്റൂരിലെ തെങ്ങിൻതോപ്പുകളിൽ നിന്നു മറ്റു ജില്ലകളിലേക്കു കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കിനൽകാൻ സന്തോഷപ്പണമെന്ന പേരിൽ കൈക്കൂലി വാങ്ങിയതിന് 6 എക്സൈസ് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു.ഡപ്യൂട്ടി കമ്മിഷണർ ഒാഫിസിലെ മാനേജർ കെ. രാജേന്ദ്രൻ, പ്രിവന്റീവ് ഒാഫിസർ പി. ജയചന്ദ്രൻ, സിവിൽ എക്സൈസ് ഒാഫിസർ എസ്. നടേഷ്കുമാർ, ടൈപ്പിസ്റ്റുകളായ കെ. രേവതി, എം. വിനോദ്, ഡ്രൈവർ എ.കൃഷ്ണകുമാർ എന്നിവർക്കെതിരെയാണു നടപടി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. എക്സൈസ് വിജിലൻസ് എസ്.പി. മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനാണു നടപടിക്കു ശുപാർശ ചെയ്തത്.
വിജിലൻസ് എസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടെ, സന്തോഷപ്പണ ഇടപാടിൽ സസ്പെൻഷനിലായവരുടെ എണ്ണം 20 ആയി. മേയിലാണ് ഡപ്യൂട്ടി കമ്മിഷണർ എം.എ. നാസർ അടക്കം 14 പേർ സസ്പെൻഷനിലായത്.കള്ളുഷാപ്പ് ഉടമകളിൽ നിന്നുള്ള സന്തോഷപ്പണം ഒാഫിസിൽ എത്തിച്ചുനൽകുന്നതിനിടെ ഡപ്യൂട്ടി കമ്മിഷണറുടെ ഒാഫിസ് അസിസ്റ്റന്റ് പി.കെ. നൂറുദ്ദീനെ മേയ് 15ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘം പിടികൂടിയിരുന്നു. 10.23 ലക്ഷം രൂപയും കണ്ടെടുത്തു. ഇതിനു മുൻപ് ഈ ജീവനക്കാരൻ ഒാഫിസിൽ എത്തിച്ച 5.50 ലക്ഷം രൂപ വീതംവച്ചതിന്റെ പട്ടിക വിജിലൻസ് പരിശോധനയിൽ പിന്നീടു കണ്ടെത്തി.അഴിമതി ആരോപണത്തിൽ ജില്ലയിൽ ഒരു വർഷത്തിനുളളിൽ 40 എക്സൈസ് ഉദ്യോഗസ്ഥരാണു സസ്പെൻഷനിലായത്.