‘മികച്ച പ്രവർത്തകരെ നൽകൂ;കൃഷ്ണമണിപോലെ നോക്കാം’; യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിന് ഇന്ന് സമാപനം
Mail This Article
പാലക്കാട് ∙ മികച്ച പ്രവർത്തകരെ പാർട്ടിക്കു സമ്മാനിച്ചാൽ ‘കൃഷ്ണമണി പോലെ അവരെ പരിപാലിക്കാമെന്ന്’ യൂത്ത് കോൺഗ്രസിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഉറപ്പ്. രാജ്യവും പാർട്ടിയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ യൂത്ത് കോൺഗ്രസിലെ യുവാക്കളിലാണു പ്രതീക്ഷ. ദിവസവും വീട്ടിൽ വന്നു കാണുന്നവരെ ഉയർത്താനല്ല, പോസ്റ്ററൊട്ടിച്ചും തല്ലുകൊണ്ടും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്നവരെ വളർത്താനാണു നേതാക്കൾ ശ്രദ്ധിക്കേണ്ടത്.പാർട്ടിയിലും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് നിലകൊള്ളണം. ആരുടെയെങ്കിലും തല വെട്ടിയെടുത്ത് അവിടെ മൂവർണക്കൊടി പാറിക്കലല്ല, സാധാരണക്കാർക്കു വേണ്ടി ആർദ്രതയും അലിവും കാണിക്കുന്നയിടത്താണു സംഘടന നിൽക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായിരുന്നു. രാജ്യത്തിനാകെ പ്രത്യാശയായി കോൺഗ്രസ് ഉയർന്നുവരുമെന്നു ബെന്നി ബഹനാൻ എംപി പറഞ്ഞു. വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനത്തിന് എന്നതാകണം മുദ്രാവാക്യമെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, വി.എസ്.വിജയരാഘവൻ, എഐസിസി അംഗം എം.ലിജു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹികളായ ശ്രാവൺ റാവു, പുഷ്പലത, വിദ്യ ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, സി.വി.ബാലചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ.എസ്. ശബരിനാഥ്, എൻ.എസ്. നുസൂർ, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, എസ്.എം. ബാലു, ജോബിൻ ജേക്കബ് , ഡോ. പി.സരിൻ, ടി.എച്ച്. ഫിറോസ് ബാബു, സജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് പി.കെ. സത്യനാരായണനും ക്യാംപിലെത്തി. ക്യാംപ് ഇന്നു സമാപിക്കും.
ആവേശമായി ബേസിൽ ജോസഫ്;അഭിനന്ദനവുമായി സുധാകരൻ
സംവിധായകനും നടനുമായ ബേസിൽ ജോസഫ് യൂത്ത് കോൺഗ്രസ് ക്യാംപിൽ ക്ലാസെടുക്കാനെത്തിയതിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ഫെയ്സ്ബുക് പോസ്റ്റ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും സിപിഎം അനുകൂലികളാക്കുന്ന ഇക്കാലത്ത് കോൺഗ്രസ് ക്യാംപുകളിൽ സിനിമാരംഗത്തെ യുവതുർക്കികളെ കാണുന്നതു സന്തോഷമാണെന്ന് അദ്ദേഹം കുറിച്ചു. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ക്യാംപിൽ ക്ലാസെടുക്കാനെത്തി.
തലമുറകളുടെ സംഗമമായി യൂത്ത് കോൺഗ്രസ് ക്യാംപ്
പാലക്കാട് ∙ തികഞ്ഞ കേഡർ സംവിധാനത്തോടെ നടത്തുന്ന യൂത്ത് കോൺഗ്രസ് ക്യാംപ് തലമുറകളുടെ സംഗമമാകുന്നു. സംസ്ഥാനത്തെയും ജില്ലയിലെയും ഒട്ടേറെ മുതിർന്ന നേതാക്കളും മുൻഭാരവാഹികളും ക്യാംപ് സന്ദർശിക്കാനെത്തുന്നുണ്ട്. ദീർഘകാലം ചിറ്റൂർ എംഎൽഎ ആയിരുന്ന കെ.അച്യുതൻ ശാരീരിക അവശതകൾക്കിടയിലും ക്യാപ് അംഗങ്ങളെ കാണാനെത്തി. തികച്ചും പ്രഫഷനൽ രീതിയിലാണ് ക്യാംപ് നടക്കുന്നത്. ചിത്രം പതിപ്പിച്ച നോട്ട് പാഡും തിരിച്ചറിയൽകാർഡും ഉള്ളവരെ മാത്രമാണ് ക്യാംപിന്റെ നടപടികളിലേക്കും ചർച്ചകളിലേക്കും പ്രവേശിപ്പിക്കുന്നത്. ആദ്യ ദിവസം എക്സിക്യൂട്ടിവ് ക്യാംപ് ആറു ഗ്രൂപ്പുകളാക്കി തിരിച്ച് ചർച്ചകൾ നടത്തിയിരുന്നു. ആ വിഷയങ്ങൾ ക്രോഡീകരിച്ച് പ്രമേയമായി അവതരിപ്പിക്കും. സംഘടന, പരിസ്ഥിതി, ഭാവി, സേവനവും യുവജന ഇടപെടലും, ഔട്ട്‌റീച് തുടങ്ങിയ വിഷയങ്ങളിലാണ് സജീവചർച്ച നടക്കുന്നത്.