ADVERTISEMENT

പാലക്കാട്∙ തനിച്ചു നടന്നുപോകുന്ന സ്ത്രീകളെ സമീപിച്ച് സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ. ചന്ദ്രനഗർ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്‌നേഷ്(22), സഹോദരൻ വിഷ്ണു (26) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20ന് രാവിലെ 8.45 ന് യാക്കര സ്‌കൂളിന് സമീപമുള്ള കനാൽ റോഡിൽ നടന്നുപോകുകയായിരുന്ന തോട്ടത്തിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ വേശു(68)വിന്റെ ഒന്നര പവന്റെ മാല പിടിച്ചുപറിച്ച കേസിലാണ് ഇവരെ പിടികൂടിയത്.     

ബൈക്കിൽ എതിരെ വന്നവർ മാല പൊട്ടിച്ചു കടന്നുകളഞ്ഞെന്നാണ് വേശു പൊലീസിൽ നൽകിയ പരാതി. കേസെടുത്ത ടൗൺ സൗത്ത് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.      കാടാങ്കോട് ഭാഗത്ത് കറങ്ങി നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ബൈക്കിന്റെ നമ്പർ ചുരണ്ടി മാറ്റംവരുത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ ഉടമയെ കുറിച്ച് അറിയില്ലെന്ന് ഇവർ പറഞ്ഞതായും ചോദ്യംചെയ്യലിൽ മാല പിടിച്ചുപറിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തൃശൂർ പഴയന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിൽപന നടത്തിയ മാല കണ്ടെത്തിയിട്ടുണ്ട്. മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൊടൈക്കനാലിലേക്ക് യാത്ര പോയതായും ലഹരിക്കും മറ്റ് ആഡംബര ജീവിതത്തിനുമായി ചെലവിട്ടെന്നുമാണ് പ്രതികൾ നൽകിയ മൊഴി.  

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം നടന്നു പോയിരുന്ന ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും ഏകദേശം ഒരുപവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന്് പൊലീസ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.   ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി.ഷിജു ഏബ്രഹാം, എസ്ഐമാരായ വി.ഹേമലത, എം.അജാസുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സി.പ്രദീപ്കുമാർ, എം.സന്തോഷ്, കെ.ബി.രമേഷ്, എം.സുനിൽ, ആർ.വിനീഷ്, വി.ആർ.രവി, എം.ഷനോസ്, ബി.ഷൈജു, ജി.സൗമ്യ, ഡി.ദിവ്യ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com