അറ്റകുറ്റപ്പണിക്ക് പൊളിച്ച് വടക്കഞ്ചേരി മേൽപാലം
Mail This Article
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലം വീണ്ടും പൊളിച്ചു. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനിടെ നാല്‍പതാം തവണയാണ് പാലം പൊളിക്കുന്നത്. 420 മീറ്റർ നീളലുള്ള പാലത്തിന്റെ നിർമാണപാളിച്ച മൂലം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തുന്ന പണികള്‍ നടക്കുമ്പോള്‍ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പരിശോധിക്കാൻ ആരുമില്ല.
വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വേണ്ട പരിശോധനകൾ കൂടാതെയാണ് മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുത്തതെന്നും ആരോപണമുണ്ട്. പാലം ആരംഭിക്കുന്ന റോയല്‍ ജംക്‌ഷന്‍ മുതല്‍ അവസാനിക്കുന്ന ഹോട്ടൽ ഡയാനയുടെ സമീപം വരെ ബീമുകള്‍ ചേരുന്ന എല്ലാ ഭാഗത്തും വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുന്നുണ്ട‌്.
ഇവിടെ ബലക്ഷയവും ഉണ്ട്. മഴ പെയ്താല്‍ പലഭാഗത്തും വെള്ളം കെട്ടിനില്‍ക്കുന്നതും ഗതാഗതം ദുഷ്ക്കരമാക്കുന്നു. മഴ പെയ്തതോടെ പാലത്തിന്റെ ടാറിങ് നടത്തിയ ഭാഗത്ത് നിരപ്പ് വ്യത്യാസവും പ്രകടമാണ്. ചിലയിടങ്ങളിൽ റോഡിന് വിള്ളലും വീണിട്ടുണ്ട്. വടക്കഞ്ചേരി മേല്‍പാലത്തിന്റെ നിർമാണ അപാകതകൾ സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
നിർമാണ കമ്പനിയുടെ ഓഫിസിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പാലം നിർമാണത്തിലെ അപാകതകള്‍ അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പാലം പലഭാഗത്തും തകർന്നിട്ടുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കവും വലിയ ശബ്ദവും അനുഭപ്പെടുന്നതായും പരാതിയുണ്ട്. പലയിടത്തും സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.