കോവിഡ് ബൂസ്റ്റർ ഡോസ്: കിടപ്പുരോഗികൾക്കും അവശതയുള്ളവർക്കും വീട്ടിലെത്തി ഉറപ്പാക്കും
Mail This Article
പാലക്കാട് ∙ ജില്ലയിൽ കിടപ്പുരോഗികൾക്കും പ്രായാധിക്യത്താലും ശാരീരിക അവശതകളാലും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്കും വീടുകളിലെത്തി കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പലയിടത്തും ഇത്തരം രോഗികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വീട്ടിലെത്തി നൽകുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്. കിടപ്പു രോഗികൾക്ക് ഒന്നും രണ്ടും ഡോസ് വാക്സിനേഷൻ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക താൽപര്യം എടുത്തിരുന്നു.
അത്തരം നടപടി ബൂസ്റ്റർ ഡോസിൽ ഉണ്ടാകുന്നില്ലെന്നാണു പരാതി. അതതു സർക്കാർ ആശുപത്രികൾക്കു കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകൾ വഴി കിടപ്പുരോഗികൾക്കു വീട്ടിലെത്തി ബൂസ്റ്റർ ഡോസ് നൽകുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതുവരെ 60 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണു സൗജന്യ വാക്സിനേഷൻ ഉണ്ടായിരുന്നതെന്നും അടുത്തിടെയാണ് 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷനു നിർദേശം വന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.
പുതിയ നിർദേശത്തെത്തുടർന്നു 18 വയസ്സിനു മുകളിലുള്ള മുഴുവൻ കിടപ്പുരോഗികൾക്കും ബൂസ്റ്റർ ഡോസ് ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണു നിലവിൽ ബൂസ്റ്റർ ഡോസ് വാക്സീൻ സൗജന്യമാക്കിയിട്ടുള്ളത്. കിടപ്പുരോഗികൾക്കു വീട്ടിലെത്തി വാക്സിനേഷൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പും അതതു തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.