ADVERTISEMENT

പാലക്കാട്∙ ഇന്നലെ രാവിലെ ജില്ലയിൽ മഴ ശക്തമായി പെയ്തെങ്കിലും ഉച്ചയോടെ ശമനമുണ്ടായി. മലയോര പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്തു. 9 ഇടങ്ങളിലായി 309 പേർ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ജില്ലയിൽ ഇന്നലെ 14.16 മില്ലി ലീറ്റർ മഴ ലഭിച്ചു. പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇന്ന് ജില്ലയിൽ യെലോ അലർട്ടാണ്.

അയിലൂർ പാളിയമംഗലം പ്രദേശത്തെ 3 പച്ചക്കറിപ്പന്തലുകൾ നിലം പതിച്ചു. മഴവെള്ളം കെട്ടിനിന്നതോടെ വ്യാപക കൃഷിനാശമുണ്ടായി. അയിലൂർ കോപ്പംകുളമ്പിൽ ക്ഷീര കർഷകന്റെ തൊഴുത്ത് തകർന്നു. മലമ്പുഴ ഡാം ഷട്ടറുകൾ 15 സെന്റിമീറ്ററിൽനിന്ന് 20 ആയി ഉയർത്തി.

നിലംപതി പാലത്തിൽ സാഹസിക യാത്ര

പറമ്പിക്കുളം–ആളിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ചിറ്റൂർ പുഴയിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ഇടവിട്ട് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ ചിറ്റൂർ പുഴയ്ക്കു കുറുകേയുള്ള നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലായി. ഒഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ഇരുചക്ര വാഹനങ്ങളിലുള്ളവരും കാല‍നടയാത്രകകാരും നിലംപതി പാലത്തിലൂടെ സാഹസിക യാത്ര നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ഇത്തരത്തിൽ കവിഞ്ഞൊഴുകിയ ആലാംകടവ്–നറണി നിലംപതി പാലത്തിലൂടെ ബൈക്കിൽ മറുകര കടക്കാൻ ശ്രമിച്ച യാത്രക്കാർ ഒഴുക്കിൽപ്പെട്ടിരുന്നു. എന്നാൽ, അപകടങ്ങൾ തുടരെ നടന്നിട്ടും വീണ്ടും ജനങ്ങൾ അശ്രദ്ധമായി നീരൊഴുക്കുള്ള പാലത്തിലൂടെ മറുകരയിലേക്ക് കടക്കുകയാണ്. അപകട മുന്നറിയിപ്പിനായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു കാര്യമാക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പുഴയിലേക്കിറങ്ങി മൊബൈലിൽ ചിത്രമെടുക്കാനും മറ്റും ശ്രമിക്കുന്നുണ്ട്.  അപകട മുന്നറിയിപ്പുകൾ മറികടന്നു ജനങ്ങൾ പുഴയിലിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുറന്നിരിക്കുന്ന അണക്കെട്ടുകൾ

∙കാഞ്ഞിരപ്പുഴ: 3 ഷട്ടറുകൾ, 80 സെന്റീമീറ്റർ

∙ മലമ്പുഴ: 4 സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ. 

∙മംഗലം ഡാം: 6 സ്പിൽവേ ഷട്ടറുകളിൽ 3 ഷട്ടറുകൾ 61 സെന്റീമീറ്റർ, മൂന്ന് സ്പിൽവേ ഷട്ടറുകൾ ഒരു സെന്റീമീറ്റർ വീതവും.

∙പോത്തുണ്ടി: 3 സ്പിൽവേ ഷട്ടറുകൾ 40 സെന്റീമീറ്റർ.

∙ശിരുവാണി : റിവർ സ്ലൂയിസ് 50 സെന്റീമീറ്റർ. 

∙മൂലത്തറ റെഗുലേറ്റർ: 19 ഷട്ടറുകളിൽ 5 ഷട്ടറുകൾ തുറന്നിരിക്കുന്നു. ഷട്ടർ നമ്പർ 2– 50 സെന്റീമീറ്ററും ഷട്ടർ നമ്പർ 3–50 സെന്റീമീറ്ററും ഷട്ടർ നമ്പർ 9– 30 സെന്റീ മീറ്ററും ഷട്ടർ നമ്പർ 10–30 സെന്റീ മീറ്ററും ഷട്ടർ നമ്പർ 18–50 സെന്റീമീറ്ററും തുറന്നിരിക്കുന്നു.

∙ തമിഴ്നാട് ആളിയാർ:11 ഷട്ടറുകൾ 0.40 അടി തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com