ജല അതോറിറ്റിയുടെ കിടങ്ങ് അപകട ഭീഷണിയാവുന്നു
Mail This Article
കൈപ്പുറം ∙ കൊപ്പം - വളാഞ്ചേരി പാതയിൽ അപകട ഭീഷണിയായി ജലഅതോറിറ്റിയുടെ കിടങ്ങ്. കൈപ്പുറം സെന്ററില്‍ അങ്കണവാടിക്ക് എതിര്‍വശം ബസ് കാത്ത് നില്‍ക്കുന്ന ഭാഗത്താണ് വലിയ കിടങ്ങ്. ഇവിടെ ബസ് കാത്ത് നില്‍ക്കാന്‍ എത്തുന്നവര്‍ക്കും കാല്‍നടയാത്രികര്‍ക്കും വിദ്യാർഥികള്‍ക്കും ഇത് വലിയ ഭീഷണിയാണ്. കൈപ്പുറം അങ്ങാടിയിൽ നിന്നു 100 മീറ്റർ ദൂരെ വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ കൈപ്പുറം അങ്കണവാടിക്ക് സമീപമാണ് അഞ്ച് മീറ്റർ നീളത്തിലും ഒരു മീറ്ററോളം താഴ്ചയിലും ചാലു കീറിയിരിക്കുന്നത്. എപ്പോഴും ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രദേശത്തെ വാട്ടര്‍ അതോറിറ്റിയുടെ വലിയ ചാൽ പ്രയാസം സൃഷ്ടിക്കുന്നു എന്നാണ് പരാതി.
വാട്ടർ അതോറിറ്റി പുതിയ പൈപ്പിടുന്നതിന് വേണ്ടിയാണ് റോഡിന്റെ രണ്ട് വശത്തുമായി മണ്ണുമാന്തി ഉപയോഗിച്ച് ചാൽ കീറി പൈപ്പ് ഇട്ടിരുന്നു. പൈപ്പ് ചോര്‍ച്ച ഉണ്ടായതിനാല്‍ വീണ്ടും കീറിയതാണ്. എന്നാല്‍ ഈ പ്രവൃത്തി പൂര്‍ത്തിയാക്കാതെ ജലഅതോറിറ്റി അധികൃതര്‍ ഉപേക്ഷിച്ചു പോയതോടെ പരിസരവാസികളും യാത്രക്കാരും കുടുങ്ങി. മഴ പെയ്താല്‍ ഈ കിടങ്ങില്‍ വെള്ളം നിറഞ്ഞു ആളുകള്‍ കുഴിയില്‍ ചാടുന്ന അപകടകരമായ അവസ്ഥയാണ്.
രണ്ട് മാസത്തോളമായി ഈ ചാൽ ഇതേ അവസ്ഥയിൽ കിടക്കുന്നു. വെള്ളം കെട്ടി നിന്ന് കൊതുകു ശല്യത്തിന് പുറമേ പ്രദേശത്ത് വാഹന പാര്‍ക്കിങും ബുദ്ധിമുട്ടായിരിക്കുകയാണ്. വാട്ടർ അതോറിറ്റിയോട് പലതവണ ആവശ്യപ്പെട്ടിട്ടും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അങ്കണവാടിയിലേക്ക് വരുന്ന അമ്മമാർക്കും വാഹന യാത്രക്കാർക്കും വിദ്യാര്‍ഥികൾക്കും അപകട ഭീഷണിയായി മാറിയ കിടങ്ങ് ഉടന്‍ നികത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.