നിലംപൊത്താറായ വീട്ടിനുള്ളിൽ ദുരിതംപേറി അമ്മയും മകളും
Mail This Article
പത്തിരിപ്പാല ∙ കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗത്തെ ചുമർ ഇടിഞ്ഞു വീണു. ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിനുള്ളില്‍ ദുരിതംപേറി അമ്മയും മകളും. അകലൂര്‍ ചീനിക്കോട് വടക്കേക്കാട് പുത്തന്‍ വളപ്പില്‍ പ്രമീള കുമാരിയുടെ(60) വീടാണു അപകട ഭീഷണിയിലായത്. അമ്മ കമലാക്ഷിയും ഒപ്പമുണ്ട്. ലക്കിടിപേരൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചിതലരിച്ച വീട്ടിനുള്ളിലാണു കുടുംബം കഴിയുന്നത്. 50 വര്‍ഷത്തിനലധികം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂര പലയിടത്തും തകര്‍ന്നിട്ടുണ്ട്. വീട് നവീകരിക്കാൻ ഒട്ടേറെത്തവണ നിവേദനം നൽകിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.
അയല്‍വീടുകളില്‍ പണിയെടുത്തു കിട്ടുന്ന വരുമാനത്തിലാണു കുടുംബം കഴിയുന്നത്. ചുമരിടിഞ്ഞതോടെ രോഗബാധിതയായ അമ്മയെ മങ്കരയിലെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചു. മഴ ശക്തമായി തുടരുമ്പോഴും മറ്റു മാര്‍ഗമില്ലാതെ വീട്ടിനുള്ളില്‍ ആധിയോടെ കഴിയുകയാണ് പ്രമീളകുമാരി. അടുക്കള ചോരുന്നതിനാൽ പാചകം ചെയ്യാനും നിവൃത്തിയില്ല. മഴവെള്ളം അടുപ്പിലേക്കു കയറുന്നുണ്ട്. വീട് നവീകരിക്കുന്നതിനു ധനസഹായം അനുവദിക്കണമെന്നു ദലിത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ പി.പി.പാഞ്ചാലി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍നടപടിക്കായി കാത്തിരിക്കുകയാണു കുടുംബം.