പാലക്കാട്ട് യാത്രക്കാരെ ആക്രമിച്ച് തെരുവുനായ; വലയിട്ട് പിടികൂടി
Mail This Article
പാലക്കാട് ∙ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തു യാത്രക്കാരെ കൂട്ടത്തോടെ ആക്രമിച്ചു തെരുവുനായ. 6 പേരെ ആക്രമിച്ച തെരുവുനായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി കൂട്ടിലടച്ചു നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു തെരുവുനായ റോഡ് പരിസരത്തുണ്ടായിരുന്നവരെ ആക്രമിച്ചത്. ഇരുചക്ര വാഹന യാത്രക്കാരനും 3 സ്ത്രീകളും കടിയേറ്റവരിൽ ഉൾപ്പെടുന്നു. തെരുവുനായ്ക്കൾക്കും കടിയേറ്റു. സംഭവം ഇതുവഴിയെത്തിയ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. നായപിടുത്തക്കാരെ വരുത്തി നായയെ വലയിട്ടു പിടികൂടി. തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഹെഡ്പോസ്റ്റ് ഓഫിസ് വഴി പ്രകടനം കടന്നു പോകുന്നതിനു തൊട്ടു മുൻപായിരുന്നു തെരുവുനായയുടെ ആക്രമണം. പ്രകടനത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്കു പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണു സമയോചിതമായി ഇടപെട്ടത്. കടിച്ച തെരുവുനായയ്ക്കു പേവിഷബാധ ഉണ്ടോ എന്നറിയാനാണ് മൃഗസംരക്ഷണ വകുപ്പ് ഇതിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുന്നത്. തെരുവുനായയെ നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു മൃഗസംരക്ഷണ സംരക്ഷണ വകുപ്പ് പിആർഒ ഡോ.ജോജു ഡേവിസ് അറിയിച്ചു.