ADVERTISEMENT

പാലക്കാട്∙ ഔദ്യോഗിക കണക്കനുസരിച്ച് 10 വർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ചത് 129 കുഞ്ഞുങ്ങൾ. അനൗദ്യോഗിക കണക്കുകൾ പ്രകാരം  ഇതിലും കൂടുതലാണ്. 2013 മുതലാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പുറം ലോകത്ത് എത്തിയത്.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ സയൻസ് അടക്കം പഠനം നടത്തിയപ്പോൾ കണ്ടെത്തിയത് ഗർഭിണികളിലെ പോഷകാഹാരക്കുറവാണ് ശിശുമരണ കാരണമെന്നാണ്. ശിശുമരണം തുടച്ചു നീക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതിനോടകം  500  കോടി രൂപയോളം ഇവിടെ ചെലവഴിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം നടന്നെങ്കിലും ശിശുമരണം തുടച്ചു നീക്കാൻ പദ്ധതികൾ കൊണ്ട് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

തദ്ദേശ സ്ഥാപനങ്ങൾ വഴി മാത്രം 131 കോടി രൂപയിലധികം അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കു മാത്രമായി വർഷം 21.27 കോടി രൂപ ലഭിക്കുന്നുണ്ട്. കാർഷിക മേഖലയിൽ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ കോടിക്കണക്കിനു തുക ഇതിനു പുറമേയും. പദ്ധതി നിർവഹണത്തിനായി കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും കണക്കുകൾ  സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നില്ലെന്നും പരാതിയുണ്ട്.

ആധുനിക സൗകര്യമില്ലാതെ കോട്ടത്തറ ആശുപത്രി

3 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രി, 3 ആയുർവേദ ആശുപത്രികൾ, 3 ഹോമിയോ ഡിസ്പെൻസറികൾ തുടങ്ങിയവും 18 ആരോഗ്യ ഉപകേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട പഠന കേന്ദ്രം അട്ടപ്പാടിയിൽ  തുടങ്ങുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും കോട്ടത്തറ  സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഗുരുതരരോഗികളെ തൃശൂർ മെഡിക്കൽ കോളജിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രികളിലേക്ക് മാറ്റുകയോ ആണ് ചെയ്യുന്നത്.

8 ആംബുലൻസിന് ഒരു ഡ്രൈവർ

കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ 8 ആംബുലൻസുകൾ ഉണ്ടെങ്കിലും ആകെയുള്ളത് ഒരു ഡ്രൈവർ തസ്തിക മാത്രം. ഐടിഡിപി, സാമൂഹികാരോഗ്യ കേന്ദ്രം, അട്ടപ്പാടി ബ്ലോക് പഞ്ചായത്ത് എന്നിവയ്ക്കും ആംബുലൻസ് സൗകര്യമില്ല.രോഗികളെ കൊണ്ടുപോകാൻ ഐടിഡിപിക്ക് ആംബുലൻസ് ഉണ്ടെങ്കിലും മൃതദേഹങ്ങൾ കൊണ്ടു പോകാൻ ആംബുലൻസില്ല. 

കമ്യൂണിറ്റി കിച്ചനിലൂടെ പോഷകാഹാരം കിട്ടില്ല

പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണു നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നത്. അട്ടപ്പാടിയിൽ മിക്ക സ്ത്രീകളും വിളർച്ച ബാധിച്ചവരാണ്. അരിവാൾ രോഗികൾക്കും (സിക്കിൾ സെൽ അനീമിയ) പഞ്ഞമില്ല. റാഗിയും ചാമയും ഉൾപ്പെടെ കഴിച്ചിരുന്നവരാണ് ആദിവാസികൾ.  പോഷക ആഹാരം ലഭ്യമാക്കുന്നതിനായി തുടങ്ങിയ കമ്യൂണിറ്റി കിച്ചനിൽ  റേഷൻ അരി ചോറും രസവുമാണ് നൽകുന്നത്. സൗജന്യമായി ആഹാരം കിട്ടുന്നതിനാൽ പലരും ജോലിക്കു പോകാതെയും കമ്യൂണിറ്റി കിച്ചനിലെ ആഹാരം മാത്രം കഴിച്ച് ജീവിക്കാൻ തുടങ്ങിയതും പോഷക ദാരിദ്ര്യം ആദിവാസികൾക്കിടയിൽ കൂടുന്നതിന് കാരണമായി.

മ‍ൃതദേഹവുമായി ആംബുലൻസിന് മണിക്കൂറുകളുടെ കാത്തിരിപ്പ്

ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു ഊരിലെത്തിക്കാൻ ബന്ധുക്കൾ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. ഷോളയൂർ വെച്ചപ്പതി ഊരിൽ രങ്കസ്വാമിയാണ് ഞായറാഴ്ച മരിച്ചത്. വൈകുന്നേരം അഞ്ചോടെ മൃതദേഹം അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയെങ്കിലും മൃതദേഹം ഊരിലെത്തിക്കാൻ ആംബുലൻസിനായി 3 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായി ബന്ധുക്കൾ പറഞ്ഞു. ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് ഇവർക്ക് ആംബുലൻസ് ലഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com