ADVERTISEMENT

പാലക്കാട് ∙ വടക്കഞ്ചേരി അണക്കപ്പാറ വ്യാജക്കള്ളു നിർമാണകേന്ദ്രത്തിൽ സ്പിരിറ്റ്, മാസപ്പടി ഇടപാടിനു മാത്രം ഉപയേ‍ാഗിച്ചിരുന്ന ആ മെ‍ാബൈൽ ഫേ‍ാൺ എവിടെപേ‍ായി? കേസിൽ അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം ഒരുങ്ങുമ്പേ‍ാഴും നിർണായകമായ ആ മെ‍ാബൈലിനെക്കുറിച്ചും സ്പിരിറ്റ് എത്തിച്ചവരെക്കുറിച്ചും ഒരു സൂചനയും ലഭിച്ചിച്ചിട്ടില്ല. ചില ഉദ്യ‍ാഗസ്ഥരുടെ സഹായത്തേ‍ാടെ ഫേ‍ാൺ മുക്കിയെന്ന സംശയം ഉയർന്നിട്ടുണ്ട്. സ്പിരിറ്റും മെ‍ാബൈലും ഒഴിവാക്കി ഭാഗിക കുറ്റപത്രം നൽകാനാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡ് കഴിഞ്ഞ വർഷം ജൂലൈ 27നാണ് വ്യാജക്കള്ള് നിർമാണകേന്ദ്രം തകർത്തത്. 

1085  ലീറ്റർ സ്പിരിറ്റും 2000 ലീറ്റർ വ്യാജ കള്ളും അന്നു പിടികൂടി. മാസപ്പടി വാങ്ങിയതിന് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 13 പേരെ സസ്പെൻഡ് ചെയ്തു. ഉദ്യേ‍ാഗസ്ഥർ‌ക്കു മാസപ്പടി നൽകിയതിന്റെ ഡയറി ഇവിടെ കണ്ടെത്തി. കേന്ദ്രം നടത്തിപ്പുകാരനായ സേ‍ാമൻ നായർ ജില്ലയ്ക്ക് അകത്തും പുറത്തും കള്ളു വിറ്റിരുന്നു. റെയ്ഡിൽ 8 മെ‍ാബൈലുകൾ കിട്ടിയെങ്കിലും കേന്ദ്രത്തിലെ അലമാരക്കുള്ളിൽ ഭദ്രമായി പെ‍‌ാതിഞ്ഞു സൂക്ഷിക്കുന്ന സേ‍ാമൻ നായരുടെ സ്വന്തം മെ‍ാബൈലാണ് കാണാതായത്. മറ്റാർക്കും സേ‍ാമൻ നായർ ഈ ഫേ‍ാൺ കെ‍ാടുക്കാറില്ല. നിയമവിരുദ്ധ ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ ഇതിലുണ്ടാകുമെന്നാണ് നിഗമനം. 

റെയ്ഡ് ദിവസം സേലം സ്വദേശിയായ യുവാവ് 60 കന്നാസുകളിൽ സ്പിരിറ്റ് എത്തിച്ചുവെന്നു വിജിലൻസ്, ക്രൈംബ്രാഞ്ച് ചേ‍‍ാദ്യം ചെയ്യലിൽ സേ‍ാമൻ നായർ പറഞ്ഞെങ്കിലും അന്വേഷണത്തിൽ കൂടുതലെ‍ാന്നും ലഭിച്ചിട്ടില്ല. വിശ്വസ്ഥരായ ഷാപ്പുകാർക്കു  വ്യാജക്കള്ളു മാത്രമാണ് നൽകിയിരുന്നത്. എക്സൈസ് ക്രൈംബ്രാഞ്ച് ജേ‍ായിന്റ് കമ്മിഷണർ കെ.എ. നെൽസന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം അസിസ്റ്റന്റ് കമ്മിഷണർ കെ.മജുവിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. റേഞ്ചിലെ എല്ലാ ലൈസൻസികളും അടക്കം മെ‍ാത്തം 25 പേരാണ് പ്രതികൾ. 60 പേർ സാക്ഷികളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com