വഴിയില്ലാത്തതിനാൽ സംസ്കാരത്തിന് മൃതദേഹം ചുമന്നത് പാടത്തുകൂടി
Mail This Article
ഷൊർണൂർ∙ വഴിയില്ലാത്തതിനാൽ സംസ്കാരത്തിന് മൃതദേഹം ചുമന്നത് പാടത്ത് കൂടി അര കിലോമീറ്റർ. ഷൊർണൂർ നഗരസഭാ പ്രദേശത്ത് മുണ്ടായ ഗണേശഗിരി മേഖലയിലാണിത്. മുണ്ടായ ഇറിഗേഷൻ കനാൽ പ്രദേശത്ത് നിന്ന് അര കിലോമീറ്റർ റോഡ് നിർമിച്ചാൽ തീരാവുന്ന പ്രശ്നത്തിന് പഴക്കം പിന്നെയും ഏറുകയാണ്. കഴിഞ്ഞ ദിവസം അന്തരിച്ച കരസേനയിലെ ഓണററി ക്യാപ്റ്റനായിരുന്ന ഇട്ടിയങ്കണ്ടത്ത് സേതുമാധവൻ നായരുടെ സംസ്കാര ചടങ്ങുകൾക്കാണ് പെരുമഴയിൽ പാടവരമ്പിലൂടെ കൊണ്ടുപോകേണ്ടി വന്നത്.
വീട്ടുവളപ്പിൽ നിന്നിറങ്ങി രാങ്ങോട് തോട് കടന്നു വേണം പാടവരമ്പിലേക്ക് എത്താൻ. നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് ഇവിടേക്കുള്ള റോഡ്. മേച്ചിരാത്ത് കുന്ന് കോളനിയിൽ നിന്ന് 500 മീറ്റർ റോഡ് നിർമിച്ചാൽ ഇവിടേക്കു വാഹനങ്ങൾ എത്തും. റോഡിന് ഫണ്ട് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വാർഡ് കൗൺസിലർ ഇ.പി.നന്ദകുമാർ പറഞ്ഞു. എംപി,എംഎൽഎ തുടങ്ങിയവർക്ക് റോഡ് നിർമാണം ആവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് പ്രദേശവാസികൾ അറിയിച്ചു.