ജീവനൊടുക്കിയെന്ന കുറ്റപത്രം സ്വീകരിച്ചില്ല; വാളയാർ കേസ് വീണ്ടും അന്വേഷിക്കണമെന്നു കോടതി
Mail This Article
പാലക്കാട് ∙ വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ തുടരന്വേഷണത്തിനു പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സഹോദരിമാർ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്നു കാണിച്ചു സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചില്ല. തുടർന്നു സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാൻ പാലക്കാട് ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൽ.ജയ്വന്ത് നിർദേശിക്കുകയായിരുന്നു.
പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സിബിഐയും സമർപ്പിച്ചത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മക്കളുടേതു കൊലപാതകമാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമ്മ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ കസ്റ്റഡി ഈ മാസം 24 വരെ നീട്ടി. കേസ് അന്നു വീണ്ടും പരിഗണിക്കും. 2021 ഡിസംബർ 24നാണു സിബിഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അമ്മയ്ക്കു വേണ്ടി അഡ്വ. രാജേഷ് എം.മേനോൻ ഹാജരായി.
2017 ജനുവരി 13നും മാർച്ച് നാലിനുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതിൽ മനംനൊന്താണു കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണു കണ്ടെത്തിയത്. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.