കുഴിയിൽപ്പെട്ട് സ്കൂട്ടർ മറിഞ്ഞു; കർഷകന്റെ കാലിനു ഗുരുതര പരുക്ക്
Mail This Article
ഒറ്റപ്പാലം ∙ റോഡിലെ കുഴിയിൽപ്പെട്ട് സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു വയോധികന്റെ കാലിനു ഗുരുതര പരുക്ക്. ചുനങ്ങാട് കുമരംകണ്ടത്ത് പഞ്ചവടിയിൽ ഗോപിനാഥനാണു (72) കാൽമുട്ടിനു സാരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത്. ഇതിനകം 2 ശസ്ത്രക്രിയകൾക്കു വിധേയനായ ഗോപിനാഥനു 3 മാസത്തെ വിശ്രമം വേണമെന്നാണു ഡോക്ടർമാരുടെ നിർദേശം. പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറത്തെ കുഴിയിൽ വീണാണു സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദിവസങ്ങള്‍ക്കു മുൻപായിരുന്നു അപകടം.
ഇടതുകാൽമുട്ടിനു സാരമായ പരുക്കേറ്റ ഗോപിനാഥനു കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ഗോപിനാഥൻ തുടർചികിത്സയുടെ സൗകര്യത്തിനായി കണ്ണിയംപുറം മാനവ നഗറിലെ ബന്ധുവീട്ടിലാണു വിശ്രമത്തിൽ കഴിയുന്നത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബന്ധുവിനെ സന്ദർശിച്ചു ചുനങ്ങാട്ടെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു ഗോപിനാഥൻ അപകടത്തിൽപ്പെട്ടത്. കർഷകനാണു ഗോപിനാഥൻ. ഇതുവരെ ചികിത്സയ്ക്ക് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ചെലവായതായി ഗോപിനാഥൻ പറയുന്നു.