സ്വാതന്ത്ര്യാമൃതം ഫ്യൂഷൻ പാവക്കൂത്ത് ഇന്ന് അരങ്ങിൽ
Mail This Article
പാലക്കാട് ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തോൽപ്പാവക്കൂത്തും ‘മൃദു’ എന്ന വാദ്യ കലാരൂപവും സമന്വയിപ്പിച്ചു രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണനും ചേർന്നൊരുക്കിയ ഫ്യൂഷൻ പാവനാടകം ഇന്ന് അരങ്ങിലെത്തും. വൈകിട്ട് 6ന് ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാവുവട്ടം ഗീതാഞ്ജലി പ്ലസ് ഹാളിലാണ് ആദ്യ അവതരണം.
ഇന്ത്യയുടെ ചരിത്രം കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൂടെ പാവക്കൂത്തായി അവതരിപ്പിക്കുന്നതാണു പരിപാടി. ദേശസ്നേഹ സന്ദേശവുമായി കുഴൽമന്ദം രാമകൃഷ്ണൻ എഴുതിയ ഉയരും പതാക, എഴുപത്തഞ്ചാണ്, മഹത്തരമാകും, ശുഭ ചിന്തയോടെ, അതിശയമാം... തുടങ്ങി അഞ്ചു ഗാനങ്ങൾ ഗായകൻ രാമചന്ദ്രൻ തൃശൂർ ഈണമിട്ട് ആലപിക്കും.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള 1857ലെ ആദ്യ യുദ്ധം, ഇന്ത്യൻ ജീവിത സംസ്കാരം, മഹാത്മാഗാന്ധിയുടെ വിദേശത്തു നിന്നുള്ള മടങ്ങിവരവ്, അദ്ദേഹത്തിന്റെ സത്യഗ്രഹത്തിന്റെ ശക്തി, സമ്പൂർണ സ്വരാജിനായുള്ള ലോകമാന്യ തിലകിന്റെ ആഹ്വാനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് ഫൗജിന്റെ ഡൽഹി മാർച്ച്, ഡൽഹി ചലോയുടെ മുദ്രാവാക്യം, ജാലിയൻവാലാബാഗ്, ക്വിറ്റ് ഇന്ത്യ സമരം, ഇന്ത്യാവിഭജനം, വാഗൺട്രാജഡി തുടങ്ങി സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സന്ദർഭങ്ങളാണു അരങ്ങിലെത്തുകയെന്ന് രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണനും പറഞ്ഞു. 15നു രാവിലെ 11ന് കുഴൽമന്ദം സിഎഎച്ച്എസ്എസിൽ എൻസിസി ക്യാംപിന്റെ ഭാഗമായി ഫ്യൂഷൻ പാവക്കൂത്ത് അരങ്ങിലെത്തും.