ഓടുപൊളിച്ച് മോഷണം: സംസ്ഥാനാന്തര മോഷ്ടാവ് അറസ്റ്റിൽ
Mail This Article
കൊഴിഞ്ഞാമ്പാറ ∙ ഒട്ടേറെ കേസുകളിൽ പ്രതിയായ സംസ്ഥാനാന്തര മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ കാരക്കുടി തിരുവള്ളുവർ സ്ട്രീറ്റിൽ കെ.നാഗരാജകുമാരൻ (ഓട്ടേരി നാഗരാജ്–21) ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. ജൂലൈ 4ന് വെള്ളച്ചികുളം സ്വദേശി ജയപ്രകാശിന്റെ വീട്ടിൽ നിന്ന് 1.1 ലക്ഷം രൂപയും, ജൂലൈ 29ന് വേലന്താവളം സ്വദേശിനി ജഗതാംബയുടെ വീട്ടിൽ നിന്ന് 7 പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും, ഓഗസ്റ്റ് 10 ന് കൊഴിഞ്ഞാമ്പാറ കരുവപ്പാറ സ്വദേശി കമാൽ പാഷയുടെ വീട്ടിൽ നിന്ന് 10,000 രൂപയും മോഷ്ടിച്ചിരുന്നു. ഈ പരാതികളിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്.
പൂട്ടിക്കിടക്കുന്ന വീടുകളിൽ പകൽ സമയത്ത് ഓടു പൊളിച്ച് ഇറങ്ങിയാണു മോഷണം. പ്രതിക്കെതിരെ തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി സമാനരീതിയിലുള്ള ഇരുപതോളം മോഷണക്കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാൾ വേലന്താവളത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഈ മേഖല കേന്ദ്രീകരിച്ചു മോഷണങ്ങൾ നടത്തിയത്. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശ പ്രകാരം ചിറ്റൂർ ഡിവൈഎസ്പി എം.സുന്ദരൻ, മീനാക്ഷിപുരം സിഐ എം.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരം 4 മണിയോടെ പ്രതി പിടിയിലായത്.
കൊഴിഞ്ഞാമ്പാറ എസ്ഐ പി.സുജിത്, എഎസ്ഐമാരായ സുനിൽകുമാർ, ഇ.അനിൽകുമാർ, എസ്‌സിപിഒമാരായ മണികണ്ഠൻ, കെ.വിനോദ്കുമാർ, ആർ.വിനോദ്കുമാർ, സിപിഒ എൻ.ഷിബു, എം.മുരുകേശൻ എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.