വളർത്തു നായ്ക്കൾക്ക് ലൈസൻസ്; കുത്തിവയ്പ് നിർബന്ധമാക്കുമെന്ന് മന്ത്രി
Mail This Article
പാലക്കാട് ∙ സംസ്ഥാനത്തു പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി വളർത്തു നായ്ക്കൾക്ക് ലൈസൻസും പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കി ചിപ്പ് ഘടിപ്പിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിൽ ഓരോ വർഷവും നായ്ക്കളുടെയും പൂച്ചകളുടെയും കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2020ൽ സംസ്ഥാനത്ത് 65,000 പേർക്കാണു നായ–പൂച്ച കടിയേറ്റത്. 2021ൽ എണ്ണം 1,52,000 ആയി.
അയൽ സംസ്ഥാനങ്ങൾ പേവിഷ പ്രതിരോധ കുത്തിവയ്പിനായി ഒരു വർഷം 20,000 വയൽ ഇമ്യൂണോഗ്ലോബുലിൻ വാങ്ങുമ്പോൾ കേരളം 1,65,000 വയൽ ഇമ്യൂണോഗ്ലോബുലിൻ, ഇൻട്രാ ഡെർമൽ റാബിസ് വാക്സീൻ ഉൾപ്പെടെ വാങ്ങിയിട്ടും തികയാത്ത സ്ഥിതിയാണ്. ഇതു വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ വിവിധ ആരോഗ്യ ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.