ADVERTISEMENT

ഒറ്റപ്പാലം ∙‘ആൻ ഇംപോസിബിൾ മാൻ’. മൊണ്ടേഗു– ചെംസ് ഫോർഡ‍് ഭരണ പരിഷ്കാരങ്ങളുടെ കാലത്ത് എഡ്‌വിൻ മൊണ്ടേഗു തന്റെ ഡയറിക്കുറിപ്പിൽ ‘അസാധ്യ മനുഷ്യൻ’ എന്നു വിശേഷിപ്പിച്ചതു ചേറ്റൂർ ശങ്കരൻ നായരെയാണ്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ശങ്കരൻനായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം ഉപേക്ഷിച്ചപ്പോൾ ആവേശഭരിതനായി ‍മോത്തിലാൽ നെഹ്റു അയച്ച സന്ദേശത്തിൽ പറഞ്ഞു: ‘ഇന്ത്യ മുഴുവൻ അങ്ങയുടെ പിന്നിലുണ്ട്’. കേന്ദ്രമന്ത്രിക്കു തുല്യമായ പദവിയാണു ശങ്കരൻനായർ രാജിവച്ചത്.

വൈസ്രോയീസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്ന നിലയിൽ അദ്ദേഹം ഭരിച്ചിരുന്നതു 35 വകുപ്പുകളായിരുന്നു. ദേശാഭിമാനം ഉയർത്തിപ്പിടിച്ച് ഉപേക്ഷിച്ച പദവിയിലേക്കു പകരക്കാരനെ നിർദേശിക്കാൻ അഭ്യർഥിച്ച വൈസ്രോയിയോടു ശങ്കരൻനായർ പറഞ്ഞു: ‘നിങ്ങളുടെ ചെയ്തികകൾക്കു കൂട്ടുനിൽക്കാനാണെങ്കിൽ എന്റെ ശിപായിയെ പരിഗണിക്കാം’. ഉന്നത പദവി വലിച്ചെറിഞ്ഞു രാജ്യ തലസ്ഥാനത്തു നിന്നു ട്രെയിനിൽ നാട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ സ്റ്റേഷനുകളിലൊക്കെയും നൂറുകണക്കിനാളുകൾ അദ്ദേഹത്തിനു ‘ജയ്’ വിളിച്ചും ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങൾ മുഴക്കിയും ആവേശഭരിതരായി.

മദ്രാസിൽ 1887ൽ നടന്ന മൂന്നാമത് എഐസിസി സമ്മേളനത്തിൽ പങ്കെടുത്താണ് അദ്ദേഹം കോൺഗ്രസിൽ സജീവമായത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ 1897ൽ ചേർന്ന 13–ാം എഐസിസി സമ്മേളനത്തിൽ അധ്യക്ഷനായി. ആ പദവി വഹിച്ചവരുടെ ചരിത്രത്തിൽ മുൻപും പിൻപും മറ്റൊരു മലയാളിപ്പേരില്ല. അഭിഭാഷകനും ഹൈക്കോടതി ജ‍ഡ‍്ജിയുമായിരുന്ന ശങ്കരൻനായർ നിയമവ്യവസ്ഥയുടെ വക്താവെന്ന നിലയിൽ, ഗാന്ധിജിയുടെ നിസ്സഹകരണ സമരത്തോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും വിയോജിച്ചാണു പിൽക്കാലത്തു കോൺഗ്രസ് വിട്ടത്.

മൗനം മുറിച്ച് ഇടിമുഴക്കമായി

സ്വദേശം മങ്കരയാണെങ്കിലും, ഒറ്റപ്പാലത്തുകാരനായാണു ശങ്കരൻനായർ അറിയപ്പെട്ടത്. ഗുരുവായൂർ സ്വദേശിയും തഹസിൽദാരുമായിരുന്ന മമ്മായിൽ രാവുണ്ണിപ്പണിക്കരുടെയും മങ്കര ചേറ്റൂർ പാർവതിയമ്മയുടെയും മകനായി 1857 ജൂലൈ 11നായിരുന്നു ജനനം. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു ശങ്കരൻനായർ. ആറാം വയസ്സിലാണു സംസാരശേഷി ലഭിച്ചതെന്നു ജീവചരിത്രം. മൗനം ഭേദിച്ച ശബ്ദമാണു പിൽക്കാലത്തു വൈസ്രോയീസ് കൗൺസിലിലും ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ ബ്രിട്ടനിലും ഇടിമുഴക്കമായത്. കൂട്ടക്കൊലയ്ക്കെതിരെ ബ്രിട്ടിഷ് ജനതയുടെ വികാരമുണർത്താൻ അദ്ദേഹം ബ്രിട്ടനിലെത്തുകയായിരുന്നു.

ബ്രിട്ടനിലെ മാധ്യമങ്ങളെയും അധികാര കേന്ദ്രങ്ങളെയും ആ ഭീകരതയുടെ ആഴം അദ്ദേഹം ബോധ്യപ്പെടുത്തി. 100 വർഷം നീറിപ്പിടിച്ച വികാരം, 2019ൽ ബ്രിട്ടന്റെ ഔദ്യോഗിക ഖേദ പ്രകടനത്തിൽ കലാശിക്കുകയും ചെയ്തു. കാറപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ 1934 ഏപ്രിൽ 24നായിരുന്നു ശങ്കരൻ നായരുടെ വിയോഗം. ഒറ്റപ്പാലത്തെ ചേറ്റൂർ ശങ്കരൻനായർ സാംസ്കാരിക കേന്ദ്രവും സർക്കാർ ആശുപത്രിയും ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷനും ആ ചരിത്രപുരുഷന്റെ സ്മരണകൾ ഉയർത്തിപ്പിടിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com