ദാസനൂരിൽ വായിൽ മുറിവുമായി അവശ നിലയില്‍ കാട്ടാന; വനപാലകരെത്തിയപ്പോൾ കാണാതായി
Mail This Article
അഗളി ∙ വായിൽ മുറിവുമായി അവശ നിലയിൽ അലയുന്ന കാട്ടാനയെ കണ്ടെത്താനുള്ള വനപാലകരുടെ ശ്രമം വിഫലമായി. ഇന്നലെ രാവിലെ വരെ ആനക്കട്ടിക്കടുത്തു ദാസനൂർ പരിസരത്ത കൊടുങ്കര പുഴയിലും കരയിലുമായി കണ്ടിരുന്ന കാട്ടുകൊമ്പനാണു വനപാലകരെത്തിയതോടെ കാണാതായത്.20 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പൻ 3 ദിവസമായി പുഴയിലും പരിസരത്തുമായി അലയുന്നത് ആദിവാസികൾ ശ്രദ്ധിച്ചിരുന്നു. തീറ്റയെടുക്കാനും വെള്ളം കുടിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു ആന.
വിവരമറിഞ്ഞു കേരളത്തിലെയും തമിഴ്നാട്ടിലെയും വനപാലകർ സ്ഥലത്തെത്തി നിരീക്ഷിച്ചു. വായിൽ മുറിവേറ്റിരിക്കാമെന്ന നിഗമനത്തിൽ ആനയ്ക്കു ചികിത്സ നൽകാനുള്ള മുന്നൊരുക്കവുമായാണു തമിഴ്നാട് വനം ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ എത്തിയത്. ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും വൈകുന്നേരം വരെ ആനയെ കണ്ടെത്താനായില്ല. രാത്രിയും നിരീക്ഷണം തുടരുന്നുണ്ട്.
മുതുമലയിൽ നിന്നു വിദഗ്ധരെയും കുങ്കിയാനയെയും എത്തിച്ച് ആനയെ കണ്ടെത്തി ചികിത്സ നൽകുമെന്നു തമിഴ്നാട് വനം കൺസർവേറ്റർ രാമസുബ്രഹ്മണ്യൻ പറഞ്ഞു. 2 വർഷം മുൻപു സമാനമായ രീതിയിൽ കാട്ടാന ആനക്കെട്ടി മരപ്പാലത്ത് ചെരിഞ്ഞിരുന്നു.