ചിട്ടി പിടിച്ച തുക ലഭിക്കാൻ വ്യാജ രേഖ: 4 പേർക്കെതിരെ കേസ്
Mail This Article
പറളി ∙ സർക്കാർ ധനകാര്യ സ്ഥാപനത്തിൽനിന്നു ചിട്ടി പിടിച്ച തുക ലഭിക്കുന്നതിനു വ്യാജ റവന്യു രേഖകൾ നൽകിയതിനു നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടായി സ്വദേശികൾക്കെതിരെയാണ് മങ്കര പൊലീസ് കേസെടുത്തത്. 10 ലക്ഷം രൂപയുടെ ചിട്ടി ലേലത്തിൽ പിടിച്ചയാൾക്കു തുക ലഭിക്കുന്നതിനു ജാമ്യക്കാരുടെ വില്ലേജ് രേഖകളിലാണ് മാറ്റം വരുത്തിയത്. സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി ചിട്ടിത്തുക പിൻവലിക്കാനായിരുന്നു തീരുമാനം. സ്ഥലത്തിന്റെ ലൊക്കേഷൻ, ഉടമസ്ഥാവകാശം, സ്കെച്ച്, റൂട്ട് മാപ്പ് എന്നിവയിലെ തീയതി മാറ്റം വരുത്തിയാണ് ധനകാര്യ സ്ഥാപനത്തിൽ നൽകിയതെന്നു പൊലീസ് പറഞ്ഞു.
സംശയം തോന്നിയ മാനേജർ കോട്ടായി രണ്ടാം നമ്പർ വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി. 2021ലാണ് പ്രതികൾക്ക് ഓഫിസിൽനിന്നു സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് വ്യാജരേഖ നൽകിയതിനു മാനേജർ പൊലീസിൽ പരാതി നൽകിയത്. ചിട്ടിത്തുക കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല. സിഐ കെ.ഹരീഷ്, എസ്ഐ എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.