ദേശീയപാതയിലെ കുഴികളിൽ നിന്ന് ഗവർണറെ രക്ഷിച്ചെടുത്ത് പൊലീസ്
Mail This Article
പാലക്കാട് ∙ ദേശീയപാതയിലെ കുഴികളിൽ കുരുങ്ങാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ‘രക്ഷിച്ചെടുത്ത്’ പൊലീസ്. കുഴികൾ നിറഞ്ഞ പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഗതാഗതക്കുരുക്കിലകപ്പെടാതെ ഗവർണർക്കു വഴിയൊരുക്കാൻ പൊലീസ് റോഡിലുടനീളം നെട്ടോട്ടം ഓടി. അഗളിയിൽ കേരള ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പാലക്കാട്ടു നിന്ന് അട്ടപ്പാടിയിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
ഗവർണർ എത്തുന്ന സമയത്തു വാഹനങ്ങൾ നിയന്ത്രിച്ചും ഒറ്റവരിയായി കടത്തിവിട്ടും മറ്റും കുരുക്കൊഴിവാക്കി അദ്ദേഹത്തിനു വഴിയൊരുക്കി. റോഡ് തീരെ തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഇതര വാഹനങ്ങൾ നിർത്തിയിടേണ്ടിവന്നതോടെ റോഡിൽ വാഹനക്കുരുക്കു നീണ്ടു. അപ്പോഴും അത്യാവശ്യ വാഹനങ്ങൾ പൊലീസ് കടത്തിവിട്ടിരുന്നു. ഇടയ്ക്കു കുഴിയിൽ അകപ്പെട്ടു നിയന്ത്രണം വിട്ടവരെ ഓടിയെത്തി സഹായിക്കുകയും ചെയ്തു.
റോഡിലെ കുഴിയിലകപ്പെടാതിരിക്കാൻ ഗവർണറുടെ കാർ ഒലവക്കോട് റെയിൽവേ മേൽപാലത്തിലടക്കം ഗതിമാറ്റേണ്ടിവന്നു. ഓരോ സ്ഥലത്തും ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലാണു ഗവർണർക്കു വഴിയൊരുക്കിയത്. ഒലവക്കോട് റെയിൽവേ മേൽപാലം മുതൽ വാഹനക്കുരുക്ക് അനുഭവപ്പെടാൻ തുടങ്ങി മാസങ്ങളായെങ്കിലും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.