ഷോളയൂരിൽ ആദിവാസി ബാലനെ കടിച്ചത് പേപ്പട്ടി
Mail This Article
അഗളി∙ ഷോളയൂർ സ്വർണപിരിവിൽ ആദിവാസി ബാലനെ കടിച്ചത് പേപ്പട്ടിയെന്ന് നിഗമനം. കുട്ടിയെ കടിച്ചശേഷം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം പാലക്കാട്ടെത്തിച്ച് വെറ്ററിനറി വകുപ്പ് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇന്നു നടക്കുന്ന പരിശോധനയിൽ സ്ഥിരീകരിക്കും. 8 ന് വൈകിട്ട് 6നാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 3 വയസ്സുകാരൻ ആകാശിനെ പട്ടി കടിച്ചത്. മുഖത്ത് ഒന്നിലേറെ മുറിവുകളേറ്റ കുട്ടി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കുട്ടികളെ പുറത്തുവിടാൻ പേടി
കൂട്ടമായി അലയുന്ന നായ്ക്കൾ കാരണം സ്കൂളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും കുട്ടികളെ ഒറ്റയ്ക്കു വിടാൻ രക്ഷിതാക്കൾ ഭയക്കുന്നു. അവധി ദിവസം വീടിനു പുറത്തു കളിക്കാൻ വിടാൻ പറ്റില്ലെന്നായി. നായയുടെ കടിയേറ്റാൽ വാക്സീൻ എടുത്തിട്ടും ഫലം കാണാത്ത വാർത്തകൾ ആശങ്ക വർധിപ്പിക്കുകയാണ്. ഒറ്റപ്പാലത്ത് 10 ദിവസത്തിനിടെ വിദ്യാർഥി ഉൾപ്പെടെ 5 പേർക്കാണു കടിയേറ്റത്. പറളിയിൽ രണ്ടാഴ്ചക്കിടെ ഒരാൾക്കും പിരായിരിയിൽ ഒരുമാസത്തിനിടെ 5 പേർക്കും കടിയേറ്റു.
എടത്തനാട്ടുകരയിൽ ഒരു മാസത്തിനും പുതുനഗരത്ത് 10 ദിവസത്തിനുമിടയിൽ 2 പേർക്കു വീതം കടിയേറ്റു. കാലിനു കടിയേറ്റ മുതലമട ഇടുക്കപ്പാറയിലെ പി.ബാലൻ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മേയാൻ വിടുന്ന വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾ ഭീഷണിയാണ്. കടിയേറ്റു ചത്തൊടുങ്ങുന്നതിനു പുറമേ പരുക്കേൽക്കുന്നതും ഒട്ടേറെ. ഇന്നലെ രാവിലെ മണ്ണാർക്കാട് തോരാപുരം ഭാഗത്തെ 3 ആടുകൾക്കു നായയുടെ കടിയേറ്റു.