മദ്യപിച്ചു ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
Mail This Article
പത്തിരിപ്പാല ∙ മദ്യപിച്ച് അമിതവേഗത്തിൽ ബസ് ഓടിച്ച ഡ്രൈവറെ മങ്കര പൊലീസ് പിന്തുടർന്നു പിടികൂടി. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവർ കൊല്ലങ്കോട് സ്വദേശി രതീഷ് (43) ആണു പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു 3നു പാലക്കാട് ടൗൺ സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട ബസിലെ ഡ്രൈവറാണ് അമിതമായി മദ്യപിച്ചു നിറയെ യാത്രക്കാരുമായി ഡ്രൈവ് ചെയ്തത്.
യാത്ര തുടങ്ങിയപ്പോൾ തന്നെ ടൗണിൽ നിന്നു ട്രാഫിക് പൊലീസ് ബസ് തടഞ്ഞെങ്കിലും അമിതവേഗത്തിൽ ബസ് ഓടിച്ചു പോകുകയായിരുന്നു. പിന്നാലെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് മങ്കര പൊലീസിൽ വിവരമറിയിച്ചതോടെ സംസ്ഥാനപാതയിൽ തേനൂരിൽ വാഹനപരിശോധന നടത്തുകയായിരുന്ന എസ്ഐ എസ്.ഉണ്ണി ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്താതെ പോയി. യാത്രക്കാർ ബഹളം വച്ചിട്ടും ബസ് നിർത്തിയില്ല. പിന്നീട്, പല സ്ഥലത്തും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു. കണ്ടക്ടറും മദ്യലഹരിയിലായിരുന്നു. യാത്ര തുടരുന്നതിനിടെ കണ്ടക്ടർ ഇബ്രാഹിം പറളിയിൽ ഇറങ്ങി കടന്നുകളഞ്ഞു.
മങ്കര സ്റ്റേഷൻ ഓഫിസർ എം.കെ.സുരേഷ് മങ്കര പൊലീസ് സ്റ്റേഷനു മുന്നിലും നിലയുറപ്പിച്ചതോടെ 3.45ന് മങ്കര പഞ്ചായത്തിനു സമീപത്തു നിന്ന് എസ്ഐ എസ്.ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് തടഞ്ഞു ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്കു ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.