കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസ്: മൂന്നു പേർ അറസ്റ്റിൽ
Mail This Article
കോയമ്പത്തൂർ∙ബ്യൂട്ടീഷനെ കൊന്ന് മൃതദേഹം വെട്ടി നുറുക്കിയ കേസിൽ സ്ത്രീയടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ശരവണംപട്ടിയിൽ താമസിച്ച് ഗാന്ധിപുരത്ത് ബ്യൂട്ടീഷനായി ജോലി ചെയ്ത ഇൗറോഡ് ശൂരംപട്ടിയിലെ പ്രഭു (39)വിനെ കൊന്ന കേസിൽ അമുൽ ദിവാകർ (34), കാർത്തിക് (28), കവിത(37) എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ15നാണ് ശുചീകരണ തൊലിലാളികൾ തുടിയല്ലൂർ സുബ്രഹ്മണ്യപുരത്തെ കുപ്പത്തൊട്ടിയിൽ ഒരു പുരുഷന്റെ ഇടതു കൈത്തണ്ട പ്ലാസ്റ്റിക് കവറിൽ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയത്.
തുടിയല്ലൂർ പൊലീസ് അന്വേഷിക്കുന്നതിനിടെ പ്രഭുവിന്റെ ഇൗറോഡിൽ താമസിക്കുന്ന ഭാര്യ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടൂർ പൊലീസിൽ പരാതി നൽകി. 13ന് ശേഷം പ്രഭു ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച കൈത്തണ്ട പ്രഭുവിന്റേതാണെന്ന് കണ്ടെത്തി. ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ വരുന്ന പല സ്ത്രീകളുമായും പ്രഭു അടുത്തിടപഴകിയിരുന്നതായും പാർലറിൽ വച്ച് പരിചയപ്പെട്ട കവിതയുമായി പ്രഭു ബന്ധം പുലർത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പിന്നീട് അമുൽ ദിവാകറുമായി പരിചയപ്പെട്ട കവിത പ്രഭുവിനെ ഒഴിവാക്കാൻ തുടങ്ങി. പ്രകോപിതനായ പ്രഭു കവിതയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവത്രെ.
സംഭവ ദിവസം കവിത പ്രഭുവിനെ ഗാന്ധിനഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. കവിതയും അമുൽ ദിവാകറും കാർത്തിക്കും ചേർന്ന് പ്രഭുവിനെ കുത്തിക്കൊന്ന് മൃതദേഹം വെട്ടിനുറുക്കിയെന്ന് പൊലീസ് പറഞ്ഞു. ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മേട്ടുപ്പാളയം പുഴയിൽ ഒഴുക്കാൻ കാറിൽ കൊണ്ടുപോയി. അവിടെ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാൽ തിരിച്ചു വന്നു. വഴിയ്ക്ക് ഇടതു കൈത്തണ്ട സുബ്രഹ്ണ്യംപാളയത്തെ കുപ്പത്തൊട്ടിയിലും മറ്റ് ശരീര ഭാഗങ്ങൾ തുടിയല്ലൂരിലെ രണ്ടു കിണറുകളിലും ഉപേക്ഷിച്ചു. പൊലീസ് ഒരു കൈ, കാലുകൾ, തലയില്ലാത്ത ഉടൽ എന്നിവ കിണറുകളിൽ നിന്ന് കണ്ടെടുത്തു. മറ്റ് ഭാഗങ്ങൾ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് പ്രഭു രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയാണ് ഈറോഡിൽ താമസിക്കുന്നത്.