ഡോ.പി.ആർ.പിഷാരടി ഓർമയായിട്ട് രണ്ടു പതിറ്റാണ്ട്; വേണം ഒരു സ്മാരകം
Mail This Article
കൊല്ലങ്കോട് ∙ കാലാവസ്ഥാ ശാസ്ത്ര രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ഡോ.പി.ആർ.പിഷാരടി ഓർമയായിട്ട് നാളെ രണ്ടു പതിറ്റാണ്ട്. ലോകമറിഞ്ഞ ശാസ്ത്രജ്ഞന്റെ സ്മരണ നിലനിർത്താൻ ജന്മനാട്ടിൽ സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യത്തിനും രണ്ടു പതിറ്റാണ്ടിന്റെ പഴക്കം. 1910 ഫെബ്രുവരി 10നു കൊല്ലങ്കോട്ടെ കുന്നത്താട്ടു പിഷാരത്ത് ജനിച്ച പിഷാരത്തു രാമൻ പിഷാരടി എന്ന ഡോ.പി.ആർ.പിഷാരടി 2002 സെപ്റ്റംബർ 24നാണു മരിക്കുന്നത്.
ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് എന്നു വിശേഷണമുള്ള ഇദ്ദേഹത്തിന്റെ പേരിൽ ശാസ്ത്ര തൽപരരായ വിദ്യാർഥികൾക്കു പഠിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയിൽ ഒരു പഠന കേന്ദ്രം ആരംഭിക്കണമെന്നതാണു പ്രധാന ആവശ്യം. ശാസ്ത്രമേഖലയിലേക്കു കുട്ടികളെ കൊണ്ടുവരുന്നതിനൊപ്പം രാജ്യാന്തര തലത്തിൽ അറിയപ്പെട്ട ശാസ്ത്രജ്ഞന്റെ ഓർമ നിലനിർത്താനും ഈ സ്ഥാപനത്തിനും കഴിയുമെന്നു കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷനും പി.ആർ.പിഷാരടി ശാസ്ത്ര കേന്ദ്രം സെക്രട്ടറിയുമായ കെ.സത്യപാൽ പറഞ്ഞു.
കൊല്ലങ്കോട്ടുനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ പിഷാരടി തൃശ്ശിനാപ്പള്ളി, മദ്രാസ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കലിഫോർണിയ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ പിഷാരടി ഡോ.സി.വി.രാമനു കീഴിൽ ഗവേഷണം നടത്തിയിരുന്നു.
കൊളാബയിലെയും അലിബാഗിലെയും നിരീക്ഷണാലയങ്ങളുടെ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്ററോളജി, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ സീനിയർ പ്രഫസർ, റിമോട്ട് സെൻസിങ് ഡയറക്ടർ, ഐഎസ്ആർഒ സ്പേസ് സെന്ററിൽ റിമോട്ട് സെൻസിങ് ആൻഡ് സാറ്റലൈറ്റ് മീറ്ററോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ മീറ്ററോളജിക്കൽ സൊസൈറ്റി പ്രസിഡന്റ്, രാജ്യാന്തര മീറ്ററോളജി ആൻഡ് അറ്റ്മോസ്ഫറിക് ഫിസിക്സ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച ഈ അതുല്യ പ്രതിഭയെ 1970ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.