ADVERTISEMENT

വടക്കഞ്ചേരി ∙ ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ടു മോഷണം നടത്തിയ സംഭവത്തില്‍ നഷ്ടമായതു വജ്രാഭരണങ്ങളടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയും ഫോണും എടിഎം കാര്‍ഡും.  ദേശീയപാതയോരത്തുള്ള പുതിയേടത്ത് വീട്ടിൽ സാം പി.ജോണിന്റെ (രാജൻ–62) വീട്ടിൽ വ്യാഴാഴ്ച രാത്രി ഒൻപതിനായിരുന്നു മോഷണം. പൊലീസ് അന്വേഷണം ഊർജിതമാക്കി. ബൈക്കിലെത്തി വീടിന്റെ ഗേറ്റിനു സമീപത്തു തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതു കേട്ടു രാജന്‍ വാതില്‍ തുറന്നപ്പോള്‍ വാതിലിനടുത്തു നിന്നവര്‍ മാരാകായുധങ്ങളുമായി കയറുകയായിരുന്നു.

വടിവാള്‍, മഴു, കത്തി എന്നിവയുണ്ടായിരുന്നു. കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഗൃഹനാഥനെ ക്രൂരമായി മര്‍ദിച്ചു. കയ്യും കാലും ബന്ധിച്ചു. തുടര്‍ന്നു താക്കോൽ വാങ്ങി അലമാര തുറന്നു ആഭരണങ്ങൾ കൈക്കലാക്കി. വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ സംഘം രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മോഷ്ടാക്കൾ പോയ ഉടൻ വീട്ടുകാര്‍ അയൽക്കാരെയും പൊലീസിനെയും വിവരമറിയിച്ചു.

വടക്കഞ്ചേരി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന ന‌ടത്തി. വീട്ടില്‍നിന്നു കത്തിയും കയ്യുറയും ലഭിച്ചു. മോഷ്‌ടാക്കളുടെതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. കെഎല്‍ 11 റജിസ്ട്രേഷനിലുള്ള കാര്‍ ഈ സമയം പോയിരുന്നതായി സമീപത്തെ സിസിടിവിയില്‍നിന്നു വ്യക്തമായിട്ടുണ്ട്. ഇതേ വാഹനം അന്നു രാവിലെയും വന്നതായി സൂചനയുണ്ട്.

അന്വേഷണം ദേശീയപാത  കേന്ദ്രീകരിച്ച്

വടക്കഞ്ചേരി സിഐ എ.ആദംഖാൻ, എസ്ഐ കെ.വി.സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ട്. വടക്കഞ്ചേരി മേഖലയിൽ ആദ്യമായാണ് മാരകായുധങ്ങളുമായി വലിയ സംഘം എത്തി മോഷണം നടത്തുന്നത്.

വാതിൽ വെട്ടിപ്പൊളിക്കാനുള്ള മഴു അടക്കം ഇവർ കരുതിയിട്ടുണ്ടായിരുന്നതിനാൽ പ്രത്യേക പരിശീലനം ലഭിച്ച മോഷ്ടാക്കളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേശീയപാത കേന്ദ്രീകരിച്ചുള്ള സിസിടിവികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ന‌ടത്തുമെന്ന് പൊലീസ് പറഞ്ഞു.

മേഖലയിൽ മോഷണം തുടർക്കഥ, കള്ളൻമാർ കാണാമറയത്ത്

വടക്കഞ്ചേരി മേഖലയിൽ മോഷണം വർധിക്കുമ്പോൾ കള്ളൻമാർ കാണാമറയത്ത്. മുടപ്പല്ലൂരിൽ ബൈക്കിലെത്തിയ സംഘം വയോധികന്റെ മാല കവർന്ന സംഭവത്തിലും സമീപത്തെ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണവും ഡയമണ്ട് നക്ലൈസും  പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും മോഷ്ടിച്ച കേസിലും തുമ്പ് കിട്ടിയിട്ടില്ല.

പന്നിയങ്കരയിൽ ദേശീയപാതയോരത്തെ ഹോട്ടലിൽനിന്ന് പതിനയ്യായിരം രൂപ മോഷ്‍ടിച്ചതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാനായില്ല. ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽനിന്ന് ബാറ്ററി മോഷണവും പതിവാണ്. വടക്കഞ്ചേരി ആമക്കുളത്തെ പൂട്ടിക്കിടന്ന വീട്ടിൽനിന്ന് 10 പവനും ഇരുപത്തയ്യായിരം രൂപയും കവർന്നതും മംഗലംപാലത്തിനു സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പട്ടാപ്പകൽ പിടിച്ചുപറിച്ചു കടന്നതും സംബന്ധിച്ച് ഇതുവരെ തുമ്പില്ല.

കിഴക്കഞ്ചേരിയിൽ അലമാരയിൽ സൂക്ഷിച്ച പണം അപഹരിച്ച കേസ്, കണ്ണംകുളത്ത് വീടിന്റെ പിൻവാതിലിലൂടെ കടന്ന് അലമാരയിൽനിന്ന് 7 പവൻ കവർന്ന കേസ് എന്നിവയിലും തുമ്പുണ്ടായില്ല. മുടപ്പല്ലൂരിൽ വയോധികയുടെ രണ്ടരപ്പവന്റെ മാല രാത്രിയിൽ വീടിന്റെ വാതിൽ പൊളിച്ചെത്തി കവർന്നിരുന്നു. വടക്കഞ്ചേരി മേഖലയിൽ ബൈക്ക് മോഷണ കേസുകളും വർധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com