ആ ‘കള്ളൻ’ ഭർത്താവ്, ഗൂഢാലോചന ജയിലിൽ; ലക്ഷ്യം ഭാര്യയുടെ ബിസിനസ് തകർക്കൽ
Mail This Article
കൊല്ലങ്കോട് ∙ ജയിലിൽ ഗൂഢാലോചനയ്ക്കു ശേഷം ഭാര്യയുടെ ബിസിനസ് സ്ഥാപനത്തിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടു സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ. മുതലമട പോത്തമ്പാടത്തു ആറുമുഖൻ പത്തിച്ചിറ (48) ആണ് അറസ്റ്റിലായത്. ഭാര്യ അർഷാദിന്റെ ഹാപ്പി ഹെർബൽസിൽ ഓഗസ്റ്റ് 13നു പുലർച്ചെ 2 മണിക്കു നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഭാര്യ അർഷാദിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ ആറുമുഖൻ പത്തിച്ചിറ വിവിധ കേസുകളിൽ പ്രതികളായ പൊന്നാനി സ്വദേശി ഓട്ടോ സുഹൈൽ, നാട്ടുകല്ലിലെ ഷമീർ എന്നിവരുമായി ചേർന്നു ജയിലിൽ ഗൂഢാലോചന നടത്തിയതായി പൊലീസ് അറിയിച്ചു.
തുടർന്ന് ഓട്ടോ സുഹൈലും ഷമീറും കമ്പിപ്പാര ഉപയോഗിച്ചു ഷട്ടർ കുത്തിത്തുറന്ന് അകത്തു കയറി അക്കൗണ്ട്സ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, ടിവി, കാറിന്റെ താക്കോൽ, ചെക്ക് ബുക്കുകൾ, പ്രോഡക്ട് വിവരങ്ങൾ അടങ്ങിയ ഫയലുകൾ എന്നിവ മോഷ്ടിച്ച് ആറുമുഖനു കൈമാറി. മോഷണം സംബന്ധിച്ച അർഷാദിന്റെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഗൂഢാലോചന തെളിഞ്ഞത്.
മേയ് 24നു കാമ്പ്രത്ത്ചള്ള പെട്രോൾ പമ്പ് കവർച്ചയിൽ അറസ്റ്റിലായ ഓട്ടോ സുഹൈൽ ചിറ്റൂർ ജയിലിലായിരുന്നു. ഈ സമയം നാട്ടുകൽ സ്വദേശി ഷമീറും വധശ്രമക്കേസുമായി ബന്ധപ്പെട്ട് ആറുമുഖനും ചിറ്റൂർ ജയിലിലുണ്ടായിരുന്നു. സുഹൈലിനെതിരെ നാൽപത്തിയഞ്ചോളം കേസുകളുണ്ട്. ആറുമുഖൻ പത്തിച്ചിറ പൊതു പ്രവർത്തകനും വിവിധ ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിര ഭാരവാഹിയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.
ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു 2 പ്രതികൾ വിവിധ കേസുകളായി ജയിലിലാണ്. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐമാരായ സി.കെ.മധു, കെ.കാശി വിശ്വനാഥൻ, എഎസ്ഐ കെ.രാജേഷ്, സീനിയർ സിപിഒ എം.മോഹൻദാസ്, സിപിഒമാരായ എസ്.ജിജോ, എസ്.റഫീഷ്, എം.ജിഷ, എസ്.സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.