കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലെടുപ്പിൽ അനിശ്ചിതത്വം
Mail This Article
പാലക്കാട് ∙ ജില്ലയിൽ നെൽക്കൃഷി കൂടുതലുള്ള ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലടക്കം ഒന്നാംവിള കൊയ്ത്തു തുടങ്ങിയിട്ടും നെല്ലെടുപ്പിൽ സർവത്ര അനിശ്ചിതത്വം. പൂർണതോതിലല്ലെങ്കിലും ചിറ്റൂരിലടക്കം അവിടവിടെയായി കൊയ്ത്തു തുടങ്ങി. പാലക്കാട്, ആലത്തൂർ മേഖലകളിൽ ഒരാഴ്ച മുൻപു തന്നെ കൊയ്ത്തു തുടങ്ങിയിരുന്നു. കൊയ്ത്ത് വ്യാപകമാകുമ്പോഴേക്കു നെല്ലെടുപ്പിൽ തീരുമാനമാകുമെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമാണു സപ്ലൈകോയുടെ വിശദീകരണംഒക്ടോബർ ആദ്യത്തോടെ ജില്ലയിൽ കൊയ്ത്ത് പൂർണതോതിലാകും. നല്ല വെയിൽ ലഭിക്കുന്നതിനാൽ പാടങ്ങളെല്ലാം കൊയ്ത്തിനു പാകമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നെല്ലെടുപ്പിൽ ഉടൻ തീരുമാനം അനിവാര്യമാണ്. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ ഏതാണ്ട് ഒരേ സമയമാണു കൊയ്ത്തു നടക്കുക. സംഭരണവും ഒരേ സമയം വേണ്ടിവരും.
കൃഷിമന്ത്രിയുടെ ചർച്ച പാഴായി;ഇനി മുഖ്യമന്ത്രിയുടെ യോഗം
നെല്ലെടുപ്പുമായി ബന്ധപ്പെട്ടു മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ മില്ലുകാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മില്ലുകാരുടെ ആവശ്യത്തിൽ നയപരമായ നിലപാട് അനിവാര്യമായതിനാൽ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാന്നിധ്യത്തിൽ യോഗം വിളിക്കാനാണു ധാരണ. ഈ ആഴ്ച തന്നെ യോഗം ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ഇടപെട്ട് ഉടൻ നെല്ലെടുപ്പ് ആരംഭിക്കണമെന്നാണു കൃഷിക്കാരുടെ ആവശ്യം.