ADVERTISEMENT

കൊപ്പം / പട്ടാമ്പി∙ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ സമാപന  പരിപാടികള്‍ക്ക് കൊപ്പത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊപ്പം - വിളയൂര്‍ റോഡില്‍ കരിങ്ങനാട് കുണ്ടിലെ കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് സമാപന പൊതുയോഗം. ഇവിടെ പ്രത്യേകം സജ്ജമാക്കിയ മുറികളിലായിരിക്കും രാഹുല്‍ഗാന്ധിയും നേതാക്കളും ഉദ്യോസ്ഥര്‍ അടക്കം കൂടെയുള്ളവരും താമസിക്കുക. തുടര്‍ന്ന് നാളെ  രാവിലെയാണ് മലപ്പുറം ജില്ലയിലേക്ക് യാത്ര പുറപ്പെടുക. സ്കൂളില്‍ വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ മൈതാനത്തിനു ചുറ്റും സുരക്ഷാ വേലികള്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കണ്ടെയ്നറുകളിലാണു സുരക്ഷാ ക്രമീകരണത്തിനുള്ള സാധന സാമഗ്രികള്‍ എത്തിച്ചത്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും എഐസിസി അംഗം താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും സ്കൂളും മൈതാനവും സന്ദര്‍ശിച്ചു. അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ഗാന്ധി രാത്രി വിശ്രമിക്കുന്ന സ്ഥലത്ത് വലിയ സുരക്ഷാ സൗകര്യങ്ങളും പൂര്‍ത്തിയായി. 

സ്കൂള്‍ വളപ്പിനു സമീപം ജനവാസ കേന്ദ്രമായതിനാല്‍ ഗ്രൗണ്ടിനു ചുറ്റും ഷീറ്റുകള്‍ വച്ചു മറച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തങ്ങാനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയായി.  

സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും രാത്രി മുഴുവന്‍ പ്രകാശിക്കുന്ന ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന്  വൈകിട്ട് ഏഴോടെയാണ് രാഹുല്‍ഗാന്ധി ഇവിടെ എത്തുക. രാത്രി മുഴുവന്‍ സ്കൂളില്‍ തങ്ങുന്ന രാഹുല്‍ഗാന്ധി നാളെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. ആമയൂര്‍ മുതല്‍ പുലാമന്തോള്‍ പാലം വരെയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും പോഷക സംഘടനകളും സഹകരണ പ്രസ്ഥാനങ്ങളും സ്പോണ്‍സര്‍ ചെയ്ത കമാനങ്ങളും കൊടി തോരണങ്ങളും കൊണ്ടു പാതയോരം അലങ്കരിച്ചിട്ടുണ്ട്. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ രാഹുല്‍ഗാന്ധിയെ  കാണാന്‍ വന്‍ജനാവലി തടിച്ചു കൂടുമെന്ന കണക്കുകൂട്ടലിൽ പാതയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍ പാലത്തില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതാക്കളും കെപിസിസി ഭാരവാഹികളും ചേര്‍ന്ന് രാഹുല്‍ഗാന്ധിയെ മലപ്പുറം ജില്ലയിലേക്ക് സ്വീകരിക്കും.

ഒരുക്കങ്ങൾ വിലയിരുത്താൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ്അൻവർ പട്ടാമ്പിയിലുമെത്തി. എഐസിസി സെക്രട്ടറി വിശ്വനാഥപെരുമാളും താരിഖ്അൻവറിനൊപ്പം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിക്ക് ഉച്ച ഭക്ഷണവും വിശ്രമസ്ഥലവും ഒരുക്കിയ മേലെപട്ടാമ്പി രാജപ്രസ്ഥം ഹോട്ടലും ഓഡിറ്റോറിയവും അവിടെ നടത്തിയ ഒരുക്കങ്ങളുംപരിശോധിച്ചു.  ജില്ലാ കോ -ഓർഡിനേറ്റർ സി.വി. ബാലചന്ദ്രൻ, സ്വാഗതസംഘം നിയോജകമണ്ഡലം ചെയർമാൻ കെ.എസ്.ബി.എ. തങ്ങ ൾ,ഡിസിസി സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ , സ്വാഗതസംഘം നിയോജകമണ്ഡലം കൺവീനർമാരായ ‍ കെ. ആർ നാരായണസ്വാമി, എ.പി. രാമദാസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com