ADVERTISEMENT

പാലക്കാട് ∙ ആദിവാസി ജനതയുടെ ആകുലതകൾക്കു ചെവി കൊടുത്തു മുക്കാൽ മണിക്കൂർ. അട്ടപ്പാടിയിലെ ഇരുള, മുഡുഗ, കുറുമ്പ ഗോത്രവിഭാഗ മൂപ്പൻമാരും യുവാക്കളും അടങ്ങുന്ന 20 അംഗ സംഘവുമായി രാഹുൽ ഗാന്ധി  കൂടിക്കാഴ്ച നടത്തി.  സംഘം അദ്ദേഹത്തിനു വേണ്ടി പെറേ, ദവിൽ, ജാൽറ തുടങ്ങിയ ഗോത്രവാദ്യങ്ങളുടെ അകമ്പടിയോടെ ഗോത്ര നൃത്തമായ കുമ്മിയും അവതരിപ്പിച്ചു. വേട്ടയാടാൻ ഉപയോഗിക്കുന്ന ചൂണ്ടു വില്ലും വാദ്യോപകരണമായ കോഗലും സമ്മാനിച്ചു. വിൽ ഉപയോഗിക്കുന്ന രീതിയും രാഹുൽ ചോദിച്ചു മനസ്സിലാക്കി.

അട്ടപ്പാടിയിൽ എത്തും

അച്ഛൻ രാജീവ് ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും അട്ടപ്പാടി സന്ദർശിച്ചിട്ടുള്ള വിവരം സംഘാംഗങ്ങൾ രാഹുലിനെ അറിയിച്ചു. രാഹുലും അട്ടപ്പാടിയിലേക്കു വരണമെന്ന ആഗ്രഹവും അവർ അറിയിച്ചു. അട്ടപ്പാടിയിൽ നേരിട്ടെത്തി ജനങ്ങളെ കാണുമെന്നു രാഹുൽ ഉറപ്പു നൽകി. ആദിവാസികളുടെ സംസ്കാരം സംരക്ഷിക്കാൻ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഗോത്ര കലാകാരൻ കുപ്പു സ്വാമി ഉന്നയിച്ചു. 

‘ടി ആയുഷ് ’

ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ രീതികളെ ജനകീയമാക്കാൻ സർക്കാർ ആയുഷ് പദ്ധതിയിലൂടെ ശ്രമിച്ചപ്പോൾ ട്രൈബൽ ചികിത്സാ രീതികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാരമ്പര്യമായി ട്രൈബൽ ജനവിഭാഗം പിന്തുടരുന്ന ചികിത്സാ രീതികളും ഉൾപ്പെടുത്തി ആയുഷ്, ‘ടി ആയുഷ്’ ആക്കി മാറ്റണമെന്ന് ഡോ.സി.വി.രാജേഷ് ആവശ്യപ്പെട്ടു. 

ഗോത്ര സംസ്കാരം മികച്ചത്; രാഹുൽ

ഏതൊരു സംസ്കാരവും പോലെ ഭാരതത്തിലെ മികച്ച സംസ്കാരമാണ് ഗോത്ര വിഭാഗങ്ങളുടേതെന്നു രാഹുൽ ഗാന്ധി ‌ആദിവാസികളോടു പറഞ്ഞു. ‘കാടിനോട് ഇഴുകി ജീവിക്കുന്ന നിങ്ങളുടെ അനുഭവസമ്പത്തിനേക്കാൾ വലിയൊരു അറിവില്ല. അവരുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന വിദ്യാഭ്യാസ രീതികളാണ് വേണ്ടത്. ആദിവാസി സംസ്കാരവും ഭാഷയും സംരക്ഷിക്കുക മാത്രമല്ല അത് മുന്നോട്ട് പോവുകയും വേണം.’ അദ്ദേഹം പറഞ്ഞു. അവരുടെ താളം തെറ്റിക്കണ്ടെന്നു കരുതിയാണ് ഒപ്പം ഡാൻസ് കളിക്കാതിരുന്നതെന്നും രാഹുൽ പറഞ്ഞു. മല്ലീശ്വരം ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ ഗോത്ര ജനത പണം നൽകി തങ്ങളുടെ ആരാധനാലയത്തിൽ ആരാധന നടത്തേണ്ട അസ്ഥയിലാണെന്ന സങ്കടവും സംഘം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com