ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ച സംഭവം: കഴുത്തിലും താടിയിലുമായി 8 മുറിവ്; നേരിട്ടത് ക്രൂരമായ ആക്രമണം
Mail This Article
ഒറ്റപ്പാലം ∙ കോതകുറുശിയിൽ കൊല്ലപ്പെട്ട യുവതി നേരിട്ടതു ക്രൂരമായ ആക്രമണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണു മരണത്തിലേക്കു നയിച്ചതെന്നാണു കണ്ടെത്തൽ. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനി (37) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഭർത്താവ് കൃഷ്ണദാസനെ (48) കോടതി റിമാൻഡ് ചെയ്തു. മൃതദേഹത്തിൽ കഴുത്തിലും താടിയിലുമായി 8 മുറിവുകളുണ്ട്. ഇതിൽ 9 സെന്റീമീറ്റർ നീളവും 2 സെന്റീമീറ്റർ ആഴവുമുള്ള മുറിവാണു മരണകാരണം.
രജനിക്കൊപ്പം വെട്ടേറ്റു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൾ അനഘ (13) അപകടനില തരണംചെയ്തതായി പൊലീസ് അറിയിച്ചു. രജനി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കൃഷ്ണദാസനെതിരെ, അനഘയെ ആക്രമിച്ചെന്ന കുറ്റത്തിനു വധശ്രമത്തിനു കൂടി പൊലീസ് കേസെടുത്തു. കൃഷ്ണദാസനും രജനിക്കും ഇടയിൽ നിലനിന്നിരുന്ന നിസ്സാര അഭിപ്രായഭിന്നതകളാണു ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
കൃഷ്ണദാസനു വിഷാദ രോഗത്തിനു സമാനമായ ചില അസ്വസ്ഥതകൾ ഉള്ളതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണു രജനിയും മകൾ അനഘയും ആക്രമിക്കപ്പെട്ടത്. രജനി ആശുപത്രിയിലെത്തും മുൻപു മരിച്ചിരുന്നു. മുറിയിൽ ഒപ്പം കിടന്നുറങ്ങുകയായിരുന്ന രജനിക്കു നേരെയായിരുന്നു ആദ്യം ആക്രമണം. പിന്നീടാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങിയിരുന്ന മകൾ അനഘയെ വെട്ടിയത്. അനഘയുടെ തലയ്ക്കും കഴുത്തിലുമാണു പരുക്ക്.