അമിത വേഗം, റോഡ് തകർച്ച: പട്ടാമ്പി ചാലിശ്ശേരി റോഡ് മരണക്കെണി
Mail This Article
കൂറ്റനാട്∙ പട്ടാമ്പി ചാലിശ്ശേരി റോഡിൽ അപകടമരണങ്ങൾ നിത്യസംഭവം. തിരിഞ്ഞുനോക്കാതെ അധികൃതർ. പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയിൽ രണ്ടു കിലോമീറ്റർ ദൂരത്തിനിടയിൽ തുടർച്ചയായി രണ്ടു ദിവസം ഉണ്ടായ അപകടത്തിൽ രണ്ടു പേരാണ് മരിച്ചത്. ഇന്നലെ ഞാങ്ങാട്ടിരി മാട്ടായ ബൈക്ക് അപകടത്തിൽ പടിഞ്ഞാറങ്ങാടി കെഎസ്ഇബി ലൈൻമാൻ ഷിബുരാജും കഴിഞ്ഞ ദിവസം കൂട്ടുപാതയ്ക്കു സമീപം ലോറിയിടിച്ച് വഴിയാത്രക്കാരനായ സുഭാഷും ആണ് മരിച്ചത്. ഇത്തരത്തിൽ നാളുകളായി ദിവസവും ഒരു അപകടമെങ്കിലും ഉണ്ടാകാത്ത ദിവസമില്ല എന്ന സ്ഥിതിയാണ് പട്ടാമ്പി ചാലിശ്ശേരി റോഡിലുള്ളത്.
ഇടുങ്ങിയതും ചാലുകൾ രൂപപ്പെട്ടതുമായ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനോ അമിത വേഗത്തിൽ പോകുന്ന ബസുകൾ, ലോറികൾ അടക്കമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനോ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഓരോ അപകടം നടക്കുമ്പോഴും തുടർച്ചയായി മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാലും പ്രയോജനമില്ല. കൂറ്റനാട് പട്ടാമ്പി റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തെ തകർന്ന പാലത്തിന് അപായസൂചന പോലും നീക്കം ചെയ്തതിനെ തുടർന്ന് അവിടെ മാത്രം ദിവസവും ഒട്ടേറെ പേരാണ് അപകടത്തിൽപെടുന്നത്. പാലം തകർന്ന ഭാഗത്ത് ചാലു പോലെ വിടവ് വന്നതിൽ വീണ് നിയന്ത്രണം തെറ്റിയാണ് സ്കൂട്ടർ, ബൈക്ക്, ഓട്ടോ പോലെയുള്ള ചെറിയ ചക്രങ്ങളുള്ള വാഹനങ്ങൾ വീഴുന്നത്.
പലപ്പോഴും വലിയ വാഹനങ്ങൾ ആ സമയം തൊട്ടുപിറകെ വരാത്തതാണ് വൻ ദുരന്തം ഒഴിവാക്കുന്നത്. അതേസമയം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻ കുലുക്കം ആണ് പാലത്തിൽ അനുഭവപ്പെടുന്നത്. ഇതിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന് തൃത്താല പിഡബ്ല്യുഡി അസി. എൻജിനീയർ സനൽ തോമസ് തന്നെ മേലുദ്യോഗസ്ഥർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നതായി അറിയിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അപായ സൂചന പോലും നൽകാതെ നിറയെ യാത്രക്കാരുമായി പോകുന്ന ബസുകൾ മുതൽ വലിയ ട്രെയ്‍ലർ വരെയുള്ള ലോറികളും മറ്റും ഇതിലൂടെ പോകുന്നതിന് അനുവദിക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഏതു നിമിഷവും വൻ ദുരന്തം വരാൻ സാധ്യതയുണ്ടെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം.ബി.രാജേഷിനോട് നാട്ടുകാരും മാധ്യമങ്ങളും അറിയിച്ചിട്ടുണ്ട്. പാലം 25 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്. എന്നാൽ പണി നടക്കും വരെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുകയും ഓവുപാലത്തിൽ അപായസൂചന നൽകുകയും ചെയ്യാൻ മന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.