12 വർഷത്തിനു ശേഷം ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ വലിയ തീയാട്ടും പന്തീരായിരം നാളികേരമേറും
Mail This Article
ചെർപ്പുളശ്ശേരി ∙ വിഖ്യാതമായ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ 12 വർഷത്തിനു ശേഷമുള്ള പന്തീരായിരം നാളികേരമേറോടു കൂടിയ വിശേഷാൽ അയ്യപ്പൻ തീയാട്ട് ഭക്തിനിർഭരമായി. വിശേഷാൽ പൂജകൾക്കു തന്ത്രി അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി തെക്കുംപറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹകാർമികനായി. അയ്യപ്പൻ തീയാട്ടിനു തീയാടി ജയചന്ദ്രൻ നമ്പ്യാർ നേതൃത്വം നൽകി.
രാവിലെ ഉച്ചപ്പാട്ടിനു ശേഷം നാളികേരം സമർപ്പിക്കലും നടന്നു.
വൈകിട്ട് തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയ്ക്കു ശേഷം മുല്ലക്കൽ പാട്ട്, കളപ്രദക്ഷിണം, കളംപൂജ, അയ്യപ്പചരിത കൂത്ത്, തിരിഉഴിച്ചിൽ, കളത്തിലാട്ടം എന്നിവ നടന്നു. രാത്രിയിലായിരുന്നു പന്തീരായിരം നാളികേരമേറ്. ഇടവിടാതെ നിർത്താതെയുള്ള നാളികേരമേറിനു നൂറുകണക്കിനു ഭക്തർ സാക്ഷ്യം വഹിച്ചു. പെരുമ്പിലാവ് തീയാടി കേശവൻകുട്ടി നമ്പ്യാർ, സന്ദീപ്, വത്സൻ, മുണ്ടമുക തീയാടി പരമേശ്വരൻ നമ്പ്യാർ, മണികണ്ഠൻ, ചെർപ്പുളശ്ശേരി തീയാടി വാസുണ്ണി നമ്പ്യാർ, ജയപ്രകാശ് നമ്പ്യാർ, ജയചന്ദ്രൻ നമ്പ്യാർ, ചെർപ്പുളശ്ശേരി സത്യൻ എന്നീ കലാകാരന്മാരാണ് തീയാട്ടിൽ പങ്കെടുത്തത്.