ഇത്തവണ ഒക്ടോബറായി; സംഭരണമായില്ല
Mail This Article
പാലക്കാട് ∙ കഴിഞ്ഞ വർഷം ജില്ലയിൽ നെല്ലു സംഭരണം ആരംഭിച്ചത് സെപ്റ്റംബർ ഒന്നിന്. ഈ വർഷം ഒരു മാസം കൂടി പിന്നിട്ട് ഒക്ടോബർ ഒന്നു കഴിഞ്ഞിട്ടും നെല്ലെടുത്തു തുടങ്ങിയില്ല. ഇതിനിടെ മഴയും ശക്തിപ്പെട്ടു തുടങ്ങി. ഒപ്പം ചില പാടശേഖരങ്ങളിൽ മുഞ്ഞബാധയും ആശങ്ക വിതയ്ക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മുഞ്ഞബാധ വ്യാപിക്കുമെന്നാണ് ആശങ്ക.
2021ൽ ഓഗസ്റ്റ് 26നു മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ പാലക്കാട്ട് പ്രത്യേക യോഗം ചേർന്നാണ് സെപ്റ്റംബർ ഒന്നു മുതൽ നെല്ലെടുപ്പു തീരുമാനിച്ചത്. ഇതിനനുസരിച്ചു തുടർ നടപടിയും സ്വീകരിച്ചു. ഇത്തവണ നെല്ലെടുപ്പു സംബന്ധിച്ചു ജില്ലയിൽ ഒരു യോഗം പോലും നടത്തിയിട്ടില്ല. നെല്ലെടുപ്പിൽ തീരുമാനവും ആയിട്ടില്ല. മഴ തുടർന്നാൽ കൊയ്തെടുത്ത നെല്ല് എന്തു ചെയ്യുമെന്ന കൃഷിക്കാരുടെ ആധിക്കും മറുപടിയില്ല.
തുടർ നടപടിയെന്ന് സപ്ലൈകോ
പകുതിയിലേറെ കൊയ്ത്തു കഴിഞ്ഞെന്നു കൃഷി ഓഫിസർമാർ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നെല്ലെടുപ്പുമായി മുന്നോട്ടുപോകാൻ സപ്ലൈകോ തീരുമാനം. നെല്ലെടുക്കാൻ ചില മില്ലുകാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർക്ക് പാടശേഖരങ്ങൾ അനുവദിച്ചു നെല്ലു സംഭരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ ഒരു മില്ലാണ് നെല്ലു സംഭരണത്തിനു സപ്ലൈകോയുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. പാഡികോ ഉൾപ്പെടെ കുറച്ചു മില്ലുകൾ കൂടി ഉടൻ കരാർ ഒപ്പുവയ്ക്കും. ഇത്തരം മില്ലുകൾക്കും പാടശേഖരം അനുവദിക്കും. അപ്പോഴേക്കും സ്വകാര്യമില്ലുകാർ സംഭരണത്തിനു തയാറാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ. പ്രശ്ന പരിഹാരത്തിനും വഴി തേടുന്നുണ്ട്.