രാത്രിയിൽ നാടിനെ നടുക്കി വൻ ദുരന്തം; കളിചിരി യാത്ര ദുരന്തത്തിലേക്കു വഴിമാറിയത് നിമിഷ നേരംകൊണ്ട്– ചിത്രങ്ങൾ
Mail This Article
വടക്കഞ്ചേരി ∙ കളിചിരികളോടെ ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതിൻ കുട്ടികൾ. പെട്ടെന്നാണ് ആ യാത്ര ദുരന്തത്തിലേക്കു വഴി മാറിയത്. സ്കൂളിലെ 10, പ്ലസ് വൺ, പ്ലസ് ടു കുട്ടികളായിരുന്നു ടൂറിസ്റ്റ് ബസിൽ. കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു തൊട്ടുമുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ്. ഇടയ്ക്കു കെഎസ്ആർടിസി ബസിനു വേഗം കുറഞ്ഞപ്പോൾ ടൂറിസ്റ്റ് ബസ് പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് അടുത്തുള്ള ചതുപ്പിലേക്കു കീഴ്മേൽ മറിഞ്ഞു.
പ്രദേശത്ത് മഴയുണ്ടായിരുന്നു അപകടത്തിന് ആക്കം കൂട്ടി. മറിഞ്ഞ ബസിൽ നിന്നു കുട്ടികളെ ഉൾപ്പെടെ പുറത്തു കൊണ്ടു വരാൻ ഏറെ ബുദ്ധിമുട്ടി. അപകടത്തെത്തുടർന്ന് പ്രദേശത്ത് 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. വടക്കഞ്ചേരി, ആലത്തൂർ പൊലീസും പാലക്കാട്, ആലത്തൂർ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പി വി.കെ.രാജു എന്നിവർ സ്ഥലത്തെത്തി.
പരുക്കേറ്റ് ചികിത്സയിലുള്ളവർ
പാലക്കാട് ∙ പന്തളം സ്വദേശി മുഹമ്മദ് ഹക്കിം, കല്ലേപ്പുള്ളി സ്വദേശി മനോജ്, പ്രവീൺ വർഗീസ് തിരുപ്പൂർ, വിഷ്ണു മുവാറ്റുപുഴ, പൊന്നാനി മല്ലപ്പള്ളിക്കാട്ടിൽ അബ്ദുൽ റൗഫ്, പിറവം സ്വദേശി എൽദോ എന്നിവരെയാണു ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ എൽദോയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്കു മാറ്റി. പരുക്കേറ്റ മുപ്പതോളം പേരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.