യുവതിയുമായുള്ള ബന്ധത്തെ എതിർത്തു; ഒരു വശം തളർന്ന അമ്മയെ മർദിച്ചു കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ
Mail This Article
മംഗലംഡാം ∙ പക്ഷാഘാതത്തെത്തുടർന്ന് ഒരു വശം തളർന്ന അമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മംഗലംഡാമിനു സമീപം അട്ടവാടി മേരി (68) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മകൻ ഷൈജുവിനെ (38) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന മേരിയെ തിങ്കളാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിച്ചത്. ഇവരെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. തളർന്നു കിടന്ന മേരിയെ മർദിക്കുകയും തല ചുമരിലിടിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
തലയ്ക്കും നെഞ്ചിനും ഏറ്റ പരുക്കാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മേരിയും ഏകമകൻ ഷൈജുവും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ഷൈജുവിന്റെ ഭാര്യയും രണ്ടു മക്കളും ആറു മാസത്തോളമായി അകന്നു കഴിയുകയാണ്. ഷൈജുവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായും ഈ ബന്ധത്തെ മേരി എതിർത്തതിനെച്ചൊല്ലി ഇരുവരും ഇടയ്ക്ക് വഴക്കിടാറുള്ളതായും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അമ്മയ്ക്കു കട്ടിലിൽ നിന്നു വീണു പരുക്കേറ്റതായി ഷൈജു അയൽവാസികളെ അറിയിച്ചു. തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മംഗലംഡാം പൊലീസെത്തി വീട്ടിൽ പരിശോധന നടത്തി. തുടർന്ന് ഷൈജുവിനെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മംഗലംഡാം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ സംസ്കരിച്ചു. ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, വടക്കഞ്ചേരി സിഐ എ.ആദംഖാൻ, നെന്മാറ സിഐ എം.മഹേന്ദ്രസിംഹൻ, മംഗലംഡാം എസ്ഐ ജെ.ജെമേഷ് എന്നിവർക്കൊപ്പം വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.