കൊഴിഞ്ഞാമ്പാറ∙ ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 26 വർഷത്തിനു ശേഷം പിടിയിൽ. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട സി.ശെൽവരാജി (53)നെയാണ് ഡിണ്ടിക്കലിൽ നിന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. 1996 ൽ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശെൽവരാജും അമ്മ രാമാത്താളും ഭാര്യ മീനാക്ഷിയും മലയാണ്ടി കൗണ്ടന്നൂരിലെ ഒരു തോട്ടത്തിൽ പണിയെടുക്കുകയും അവിടെത്തന്നെ താമസിക്കുകയുമായിരുന്നു.
ഇതിനിടെ മീനാക്ഷിയെ ശെൽവരാജും രാമാത്താളും ചേർന്ന് കൊലപ്പെടുത്തി തോട്ടത്തിൽ തന്നെ കുഴിച്ചുമൂടി എന്നതാണ് കേസ്. പെരുമാട്ടി സ്വദേശിനിയായ മീനാക്ഷിയെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ ചിറ്റൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി.
തുടർന്ന് ശെൽവരാജിനെയും അമ്മ രാമാത്താളിനേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയും അമ്മയും തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ മറ്റൊരു വിവാഹം കഴിച്ച് ശെൽവൻ എന്ന പേരിൽ താമസിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് പിടികൂടിയത്. രാമാത്താൾ നാലു വർഷം മുൻപ് മരിച്ചതായി പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, സിഐ എം.ശശിധരൻ, എസ്ഐ പി.സുജിത്ത്, സിവിൽ പൊലീസ് ഓഫിസർ എൻ.ഷിബു, ഇ.നടരാജൻ, കെ.അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.