ADVERTISEMENT

പാലക്കാട് ∙ ജില്ല കണ്ട വലിയ ദുരന്തത്തിൽ ആദ്യം ഒന്നു പതറിയെങ്കിലും രക്ഷാദൗത്യവുമായി മുന്നിട്ടിറങ്ങി. വിങ്ങുന്ന മനസ്സോടെ 9 പേരുടെയും ചേതനയറ്റ ശരീരം ജന്മനാടുകളിലെത്തിച്ചു നൽകി. ദേശീയപാത അഞ്ചുമൂർത്തി മംഗലത്തുണ്ടായത് ജില്ല കണ്ട വലിയ ദുരന്തമായിരുന്നു. അപകടത്തിൽ 5 വിദ്യാർഥികളടക്കം 9 പേർ മരിച്ചു. വിവരം അറിഞ്ഞ നിമിഷം മുതൽ പാലക്കാട് ജനത ഒന്നാകെ അവരോടും അവരുടെ കുടുംബത്തോടും ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഭരണാധികാരികളും നേരിട്ടെത്തി എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.

   1.പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച സ്ഥലത്തെത്തിയ മന്ത്രി എം.ബി.രാജേഷ്. പി.പി.സുമോദ് എംഎൽഎ സമീപം., 2.വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസും തമ്മിലുള്ള അപകടം നടന്ന സ്ഥലത്തെ ആകാശ കാഴ്ച. ചിത്രം പകർത്തിയത് സൂരജ് മീഡിയ സിറ്റി വടക്കഞ്ചേരി.
1.പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച സ്ഥലത്തെത്തിയ മന്ത്രി എം.ബി.രാജേഷ്. പി.പി.സുമോദ് എംഎൽഎ സമീപം., 2.വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസും തമ്മിലുള്ള അപകടം നടന്ന സ്ഥലത്തെ ആകാശ കാഴ്ച. ചിത്രം പകർത്തിയത് സൂരജ് മീഡിയ സിറ്റി വടക്കഞ്ചേരി.

അപകടത്തിൽപെട്ടവർക്കും കുടുംബങ്ങൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാതെ കരുതലാകാൻ ഓരോരുത്തരും ശ്രമിച്ചു. ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിനടക്കം പ്രത്യേകം സൗകര്യം ഒരുക്കി. ഫയർഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം, മോട്ടർ വാഹന വകുപ്പ്. സന്നദ്ധ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാ‍ർ, രക്ഷാപ്രവർത്തകർ, ആശുപത്രികൾ, ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പുകൾ എല്ലാവരും ഒത്തൊരുമിച്ചു സഹായം എത്തിച്ചു. ആർടിഒ ടി.എം.ജെറിസൺ, എൻഫോഴ്സ്മെന്റ് ആർടിഒ എം.കെ.ജയേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പരിശോധിച്ചത്. അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ അഞ്ചുമൂർത്തിമംഗലത്തേയും വടക്കഞ്ചേരിയിലേയും നാട്ടുകാർ മരണനിരക്ക് കുറച്ചു. 

 അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ്.   ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

ആദ്യം ഓടിയെത്തിയവർ കെഎസ്ആർടിസി ബസിലുള്ള യാത്രക്കാരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ടൂറിസ്റ്റ് ബസ് മറിഞ്ഞുകിടന്നത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുംമുൻപ് ബസിന്റെ പുറകിലെ ചില്ല് തകർത്ത് കുറേ വിദ്യാർഥികളെ പുറത്തുകടത്തി. ചോരക്കളമായ ബസിനുള്ളിൽനിന്ന് പരുക്കേറ്റവരെ എടുക്കാൻ പൊലീസും യുവാക്കളും ഫയർഫോഴ്സും ആംബുലൻസ് ഡ്രൈവർമാരും ഒരുമയോടെ പ്രവർത്തിച്ചു. ഗതാഗത സ്തംഭനം ഒഴിവാക്കാൻ പൊലീസ് നടപടി സ്വീകരിച്ചതും ഏറെ ആശ്വാസമായി.

  വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് വാഹനാപകടത്തിൽ മരിച്ച ദിയ രാജേഷിന്റെ അച്ഛൻ രാജേഷ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കണ്ടപ്പോൾ വിങ്ങിപ്പൊട്ടുന്നു. വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സമീപം.
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് വാഹനാപകടത്തിൽ മരിച്ച ദിയ രാജേഷിന്റെ അച്ഛൻ രാജേഷ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കണ്ടപ്പോൾ വിങ്ങിപ്പൊട്ടുന്നു. വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സമീപം.

ഇതിനു മുൻപ് 2019ൽ തണ്ണിശ്ശേരി ആനപ്പുറംകാടി‍ൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർ മരിച്ചിരുന്നു. അന്നും ജില്ല ഏറെ കരഞ്ഞു. വർഷങ്ങൾക്കും മുൻപു പുതുശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്ടുകാരായ 7 പേർ മരിച്ചിരുന്നു. 6 മാസം പ്രായമുള്ള കുഞ്ഞും അപകടത്തിൽ മരിച്ചു. അന്നു മന്ത്രിമാരടക്കമുള്ളവർ പാലക്കാട്ടെത്തി വേണ്ട സഹായങ്ങൾ നൽകി. കേരളത്തിന്റെ സഹായ മനസ്സിനെ സ്മരിച്ചാണ് അന്നു തമിഴ്നാട്ടിലുള്ളവർ മടങ്ങിയത്.

   അപകടത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള 6 ആംബുലൻസുകൾ ദുരന്ത സ്ഥലത്തുകൂടെ കടന്നുപോകുന്നു. പിന്നിൽ തകർന്നുകിടക്കുന്ന ബസുകളും കാണാം.          ചിത്രം: വിബി ജോബ് ∙ മനോരമ
അപകടത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള 6 ആംബുലൻസുകൾ ദുരന്ത സ്ഥലത്തുകൂടെ കടന്നുപോകുന്നു. പിന്നിൽ തകർന്നുകിടക്കുന്ന ബസുകളും കാണാം. ചിത്രം: വിബി ജോബ് ∙ മനോരമ

ചുറ്റും രക്തം ഞെട്ടൽ മാറാതെ നാട്

ബസിന്റെ സീറ്റുകളിൽ രക്തം കട്ടപിടിച്ചുകിടക്കുന്നു. ചതുപ്പിലും റോഡരികിലും ഷൂസുകൾ മുതൽ ടെഡി ബിയർ പാവ വരെ ചിതറിക്കിടക്കുന്നു. ചതുപ്പിൽ നിന്നു ബസ് ഉയർത്തിയപ്പോൾ വെള്ളക്കുപ്പികളും ലഘുഭക്ഷണ പാക്കറ്റുകളും ചതുപ്പിലേക്ക് ഊർന്നുവീണു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ പിൻഭാഗം അടർന്ന് ടൂറിസ്റ്റ് ബസിനുള്ളിൽ കയറിയിരുന്നു.

സമീപകാലത്തൊന്നും ഈ ഭാഗത്ത് ഇത്ര വലിയ അപകടം ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു. രക്തം തളംകെട്ടിനിന്ന റോഡും രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും കണ്ട നാടിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. രക്ഷാപ്രവർത്തനം നടത്തിയവർ ഇന്നലെ പകലും അപകടസ്ഥലത്ത് ഉണ്ടായിരുന്നു. 

പൊടിപടലമടങ്ങിയപ്പോൾകണ്ടതു മൃതദേഹങ്ങൾ

അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ പഞ്ചാരക്കളം കെ.ദാമോദരൻ കണ്ട കാഴ്ചകൾ...

ഉയർന്ന പൊടിപടലം കാരണം ആദ്യം എന്താണു നടന്നതെന്നു വ്യക്തമായില്ല. പൊടിപടലം അടങ്ങിയപ്പോൾ 4 പേർ റോഡിൽ കിടക്കുന്നതു കണ്ടു. 2 പേർക്കു ജീവനുണ്ട്. ഒരാളുടെ ശരീരം റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. റോഡിലേക്കു തൂങ്ങിയസീറ്റിൽ ഇരുന്നവരുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നു. ജീവനുള്ളവരെ റോഡിൽ നിന്നു മാറ്റിക്കിടത്തി. അപകടത്തിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുള്ളവരെല്ലാം അപ്പോഴേക്ക് ഓടിയെത്തിയിരുന്നു. ദേശീയപാതയിലൂടെ വന്ന വാഹങ്ങൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്താൻ തയാറായില്ല.

ചതുപ്പിലേക്കു മറിഞ്ഞ ടൂറിസ്റ്റ് ബസിന്റെ എമർജൻസി ഡോർ കുത്തിത്തുറന്നാണ് പരുക്കേറ്റ വിദ്യാർഥികളെ പുറത്തെത്തിച്ചത്. ബസിനുള്ളിൽ കമ്പികൾ ഇളകിക്കിടന്നിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനായി ഉള്ളിലേക്കു കയറാൻ പ്രയാസമായി. സീറ്റുകൾക്കിടയിൽ ചിലരുടെ തലകൾ കുടുങ്ങിയിരുന്നു. ഇവരെ വലിച്ചെടുക്കാൻ ആദ്യം ശ്രമിച്ചില്ല. നിസ്സാര പരുക്കേറ്റവരെ ആദ്യം പുറത്തെത്തിച്ചു.

രണ്ടു കാലുകൾക്കും പരുക്കേറ്റു ബസിന്റെ സ്റ്റിയറിങ്ങിലേക്കു വീണു കിടക്കുകയായിരുന്നു ഡ്രൈവർ. കള്ളു കൊണ്ടുപോകാൻ വന്ന വാനുകളിലാണ് നിസ്സാര പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം ഉണ്ടായി 35 മിനിറ്റിനു ശേഷമാണ് ട്രാഫിക്  പൊലീസും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയത്. കുടുങ്ങിക്കിടന്നവരെ ഇവരുടെ സഹായത്തോടെ പുറത്തെത്തിച്ചു. 108 ആംബുലൻസും വേഗം എത്തി. 45 മിനിറ്റിനു ശേഷമാണ് ക്രെയിൻ എത്തി വാഹനം ഉയർത്തിയത്. വാഹനം ഉയർത്തിയപ്പോഴാണ്  3 മൃതദേഹങ്ങൾ കണ്ടത്. 

വെളിച്ചമില്ലാത്തത് തിരിച്ചടിയായി

രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനേഷ് കുമാർ:

റോഡ് നിറയെ രക്തം. ഉടലും കൈകാലുകളും വേർപെട്ടു കിടക്കുന്ന മൃതദേഹങ്ങളും കണ്ടു. അഞ്ചുമൂർത്തി മംഗലം ഭാഗത്ത് വെളിച്ചമില്ലാത്തതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. റോഡിലേക്കു തെറിച്ചു വീണവരെയും ചതുപ്പിലേക്കു വീണവരെയും കണ്ടെത്താൻ താമസിച്ചു. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. ബസ് ഉയർത്താനുള്ള ക്രെയിൻ കിട്ടിയതു മുക്കാൽ മണിക്കൂറിനു ശേഷമാണ്. ബസിന് അടിയിൽപെട്ടവരെയും സീറ്റിനിടയിൽ കുടുങ്ങിയവരെയും പുറത്തെത്തിക്കാൻ താമസിച്ചു. 

വിശദാന്വേഷണമെന്ന് മന്ത്രിമാർ

വിദ്യാർഥികളടക്കം 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചു പൊലീസും മോട്ടർ വാഹന വകുപ്പും വിശദാന്വേഷണം നടത്തുമെന്നു മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ അറിയിച്ചു.    മരിച്ചവരുടെ ബന്ധുക്കളെ ഇരുവരും ജില്ലാ ആശുപത്രിയിൽ എത്തി ആശ്വസിപ്പിച്ചു.    അപകടം നടന്ന അഞ്ചുമൂർത്തി മംഗലത്തും മന്ത്രിമാർ എത്തിയിരുന്നു. വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, കെ.ബാബു എംഎൽഎ എന്നിവരും ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ജില്ലാ ആശുപത്രിയിൽ എത്തി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ്, സംസ്ഥാന കൗൺസിൽ അംഗം വി.ചാമുണ്ണി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.റിയാസുദീൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു. 

നിയമലംഘനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയം: സുധാകരൻ

അമിതവേഗം, മത്സരയോട്ടം, ലേസർ ലൈറ്റുകൾ തുടങ്ങി വാഹനങ്ങളിലെ നിയമവിരുദ്ധ നടപടികൾ തുടരുമ്പോഴും മോട്ടർ വാഹന വകുപ്പിന്റെ നടപടികൾ ഫലം കാണുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബസുകൾക്കു വീണ്ടും സർവീസ് നടത്താൻ അനുമതി നൽകിയ മോട്ടർ വാഹന വകുപ്പും ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിൽ പരാജയപ്പെട്ട വകുപ്പു മന്ത്രിയും സർക്കാരും ഒരുപോലെ കുറ്റക്കാരാണ്. ഇത്തരം അപകടങ്ങളും നിയമലംഘനങ്ങളും നടക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com