ADVERTISEMENT

ഷൊർണൂർ ∙ കറുപ്പും വെളുപ്പും കടന്ന് നിറങ്ങളുടെ ലോകം. പിന്നെ ഫിലിം ഇല്ലാത്ത ഡിജിറ്റൽ കാലം. നിശ്ചലചിത്രങ്ങളുടെ ചലനവേഗമുള്ള കാലത്തിന് സാക്ഷിയായി ക്യാമറയ്ക്കു പിന്നിൽ നിന്ന ആർ.സി. നായർ എന്ന രാമചന്ദ്രൻ നായർ ഇവിടെ ഷൊർണൂർ മുണ്ടായയിലുണ്ട്. ഏഴു പതിറ്റാണ്ട് കാലം ക്യാമറയിലെ സാങ്കേതിക വളർച്ചയുടെ പടവുകൾ ക്ലിക്ക് ചെയ്ത ആർ.സി.നായർ 84 ന്റെ പടവുകളിൽ നിന്നു കാഴ്ചകൾ കാണുന്നു. 

ഫിലിം എക്സ്പോസ് ചെയ്യാവുന്ന പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് റോൾ ഫിലിം ക്യാമറയുമായി ആർ.സി. നായർ.
ഫിലിം എക്സ്പോസ് ചെയ്യാവുന്ന പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് റോൾ ഫിലിം ക്യാമറയുമായി ആർ.സി. നായർ.

തിരുവനന്തപുരത്ത് ആദ്യ കാല സ്റ്റുഡിയോ സ്ഥാപിച്ച കൃഷ്ണൻ നായരുടെ മകനാണ് ആർ.സി. നായർ. തിരുവനന്തപുരവും കൊച്ചിയും തൃശൂരും കടന്ന് ബാല്യത്തിൽ തന്നെ എത്തിച്ചേർന്നത് കലാമണ്ഡലത്തിൽ. കലയുടെ കടും നിറങ്ങൾ കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തുള്ള യാത്ര. പതിനാറാം വയസ്സിൽ കയ്യിലെടുത്ത ക്യാമറയിൽ പകർന്നത് കേരളത്തിന്റെ കലാചരിത്രമാണ്. 1975 ലെ പാഞ്ഞാൾ അതിരാത്രം ആർ.സി. നായരുടെ കണ്ണുകളിലൂടെ നാട് കണ്ടു.

പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റുവിന്റേയും ഇന്ദിരാ ഗാന്ധിയുടേയും ഒട്ടേറെ ജീവിത മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തി. ഇ എംഎസ്, ആർ.ശങ്കർ , കെ.കരുണാകരൻ, ഇ.കെ.നായനാർ, എ.കെ.ആന്റണി, പി കെവി, സി. അച്യുത മേനോൻ തുടങ്ങിയ മുഖ്യമന്ത്രിമാരും നായരുടെ ക്യാമറയിൽ തെളിഞ്ഞു. ഇതിനിടെ ഭരതൻ സംവിധാനം ചെയ്ത പ്രയാണം എന്ന ചിത്രത്തിന്റെ  നിശ്ച ഛായാഗ്രാഹകനായി. ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ  ആദ്യകാലത്ത് മകൻ തുളസീദാസിന് ഷൊർണൂരിലെ കൃഷ്ണൻ നായർ സ്റ്റുഡിയോയുടെ സ്വതന്ത്ര ചുമതല നൽകി. 

താൻ എടുത്ത അപൂർവം ചിത്രങ്ങൾ മാത്രമേ ഇപ്പോൾ ആർ.സി നായരുടെ ശേഖരത്തിലുള്ളൂ. സ്റ്റുഡിയോ മാറ്റുന്ന തിരക്കുകളിൽ നെഗറ്റീവുകൾ പലതും നഷ്ടപ്പെട്ടു. പക്ഷേ രാവുപുലരുവോളമുള്ള കഥകളിയരങ്ങുകളിൽ നിന്നുള്ള അപൂർവ ദൃശ്യങ്ങളും നിളയും സിനിമയുമെല്ലാം മനസ്സിന്റെ വ്യൂഫൈൻഡറിൽ കടും നിറങ്ങളിലുള്ള ഫ്രെയിമുകൾ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com