75 വയസ്സു കഴിഞ്ഞവർക്ക് യാത്ര സൗജന്യം; നന്മയുടെ ബോർഡ് വച്ച് മേരി മാതാ ബസ്
Mail This Article
കരിങ്കല്ലത്താണി ∙ മുതിർന്നവരെ ബഹുമാനിക്കുന്നതു ജീവിതവ്രതമാക്കി മേരി മാതാ ബസ്. 75 വയസ്സ് കഴിഞ്ഞവർക്ക് മേരി മാതാ ബസിൽ ടിക്കറ്റ് എടുക്കേണ്ട. യാത്ര സൗജന്യമാണ്. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശിയായ ബസുടമ സിബി ജോസഫാണ് മണ്ണാർക്കാട്–ഗുരുവായുർ, എളമ്പുലാശേരി–ഷൊർണൂർ, എളമ്പുലാശേരി–ഒറ്റപ്പാലം, പൊമ്പ്ര–ഒറ്റപ്പാലം റൂട്ടുകളിൽ സർവീസ് നടത്തുന്ന തന്റെ 4 ബസുകളിലും മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര ഒരുക്കുന്നത്.
ബസിൽ കയറുന്നവരെ സ്വാഗതം ചെയ്യുന്നത് ‘മാതാ പിതാ ഗുരു ദൈവം– മുതിർന്നവരെ ബഹുമാനിക്കുക’ എന്ന സന്ദേശവും 75 വയസ്സ് കഴിഞ്ഞവർക്ക് യാത്ര സൗജന്യമാണെന്ന ബോർഡുമാണ്. ഉൾപ്രദേശങ്ങളിൽനിന്ന് ആശുപത്രികളിലേക്ക് ചികിത്സയ്ക്കും മരുന്നിനുമായി യാത്ര ചെയ്യേണ്ടിവരുന്ന മുതിർന്ന പൗരന്മാരെ പരിഗണിച്ചാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് ഉടമ സിബി ജോസഫ് പറഞ്ഞു. ബിൽഡിങ് കോൺട്രാക്ടർ ആയ ഇദ്ദേഹം ബസിനോടുള്ള മോഹം കൊണ്ടാണ് 4 വർഷം മുൻപ് സർവീസുകൾ ആരംഭിച്ചത്.
സാമ്പത്തിക ലാഭത്തെക്കാൾ ജനസേവനമാണ് ലക്ഷ്യമെന്നും പ്രായമുള്ള യാത്രക്കാർക്ക് സീറ്റ് നൽകാൻ പുതു തലമുറയെ പ്രചോദിപ്പിക്കുകയാണ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന ബോർഡുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉടമയുടെ ആശയത്തോട് ജീവനക്കാരും സഹകരണത്തിലാണ്. യാത്രക്കാർ പറയുന്നത് വിശ്വാസത്തിലെടുത്ത് പ്രായമേറിയവർക്ക് യാത്ര സൗജന്യമാക്കാറുണ്ടെന്നും തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു. കോവിഡിന് ശേഷം വരുമാനത്തിൽ കുറവു വന്നിട്ടും നന്മയുടെ ഹോൺ മുഴക്കി മേരി മാതാ ബസ് യാത്ര തുടരുകയാണ്.