കത്തി കഴുത്തിൽ വച്ച് യുവാക്കൾ വീട്ടമ്മയുടെ ആഭരണങ്ങൾ കവർന്നു
Mail This Article
പിരായിരി∙ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കത്തി കഴുത്തിൽ വച്ച് റിട്ട. ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ എട്ട് പവൻ സ്വർണാഭരണം കവർന്നതായി പരാതി. ചെന്നൈയിൽ നിന്നും പൂടൂരിലെ തറവാട്ടുവീട്ടിൽ ബന്ധുക്കളുടെ അടുത്ത് വിരുന്നിനെത്തിയ പൂടൂർ ശങ്കർ നിവാസിൽ സുമതി (67)യുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ വീടിനു സമീപത്തെ പൂടൂർ പുഴക്കടവിൽ കുളി കഴിഞ്ഞ് വരുന്നതിനിടെ യുവാക്കൾ വീട്ടമ്മയെ തടഞ്ഞു നിർത്തുകയും ബഹളംവച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കത്തി കഴുത്തിനോട് ചേർത്ത് വച്ച് മാലയും കയ്യിലെ വളയും ഊരിയെടുക്കുകയുമായിരുന്നു.
മൂന്നും രണ്ടും പവൻ വീതമുള്ള രണ്ട് മാലയും ഒരു ഘടക വളയും രണ്ട് സാധാരണ വളകളുമാണ് നഷ്ടപ്പെട്ടത്. സുമതിയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ മറ്റൊരു വീട്ടമ്മ കുളികഴിഞ്ഞ് പോയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ആൾത്തിരക്കില്ലാത്ത ചെറിയ വഴിയിൽവച്ചായിരുന്നു ആഭരണങ്ങൾ മോഷ്ടിച്ചത്. യുവാക്കളെ പുഴക്കടവിനു സമീപം കഴിഞ്ഞ ദിവസവും വീട്ടമ്മ കണ്ടതായി പറയുന്നുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം. തലയിൽ തുണികൊണ്ട് കെട്ടിയിട്ടുണ്ട്. മോഷണം നടത്തിയ യുവാക്കൾ പെട്ടെന്നു സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. സുമതി ഇടയ്ക്ക് സ്വന്തം നാട്ടിൽ വന്നുപോകുന്നത് പതിവാണ്. പൊലീസിൽ പരാതി നൽകി.