ആടിനെ കടിച്ചു കൊന്നു; പുലിപ്പേടിയിൽ കരിമ്പാറ
Mail This Article
നെന്മാറ∙ കരിമ്പാറയിലെ ജനവാസ മേഖലയിൽ വീണ്ടും ജീവിയിറങ്ങി ആടിനെ കടിച്ചു കൊന്നു. പുലിയാണെന്ന് നാട്ടുകാർ. കർഷകനായ നാരായണന്റെ വീട്ടിൽ ബുധനാഴ്ച അർധരാത്രി എത്തിയ പുലി കൂട്ടിനകത്തുണ്ടായിരുന്ന ഒരു വയസ്സ് പ്രായമായ പെണ്ണാടിനെയാണ് പിടിച്ചത്. കൂടെയുണ്ടായിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. നെല്ലിയാമ്പതി വനം റേഞ്ച് തിരുവഴിയാട് സെക്ഷൻ വനപാലകരും കയറാടി മൃഗാശുപത്രിയിൽ നിന്നുള്ള ഡോക്ടറും സ്ഥലത്തെത്തി പരിശോധിച്ചു.
അതേ സമയം ആടിനെ കൊന്നത് പുലിയാണെന്ന കാര്യം ഉറപ്പല്ലെന്നു ഫോറസ്റ്റർ ജി.അഭിലാഷ് പറഞ്ഞു. പുലിയെ ആരും നേരിൽ കണ്ടിട്ടില്ല. വീട്ടിൽ പ്രകാശം ഇല്ലാത്ത പ്രശ്നവുമുണ്ട്. നഷ്ടപരാഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും പറഞ്ഞു. കുറച്ചുദിവസം മുൻപ് നാരായണന്റെയും സമീപ വീടുകളിലെയും ഏതാനും നായ്ക്കളെ കാണാതായിരുന്നു. പുലി പിടിച്ചതാണെന്നുള്ള സംശയം തോന്നിയെങ്കിലും ജഡം കണ്ടെത്തിയിരുന്നില്ല.
6 മാസം മുൻപ് സമീപപ്രദേശമായ മരുതഞ്ചേരി കല്യാണക്കണ്ടം ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ചു കൊണ്ടു പോയിരുന്നു. കഴിഞ്ഞ ദിവസം നിരങ്ങൻപാറ ജിബുവിന്റെ വീട്ടിലെ നായയെയും, പി. ജെ.അബ്രഹാമിന്റെ വീട്ടിലെ രണ്ടു നായ്ക്കളെയും പുലി പിടിച്ച സംഭവം ഉണ്ടായിരുന്നു.