മധുവിന്റെ ജാതി സർട്ടിഫിക്കറ്റ്: ഫയലുകൾ നശിപ്പിച്ചെന്നു മൊഴി
Mail This Article
മണ്ണാർക്കാട്∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിച്ചെന്നു മണ്ണാർക്കാട് ഭൂരേഖ തഹസിൽദാറായിരുന്ന കൃഷ്ണകുമാർ കോടതിയിൽ മൊഴി നൽകി. മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകിയതു നിശ്ചിത ഫോറത്തിലല്ല. ജാതി സംബന്ധിച്ച റിപ്പോർട്ടാണു നൽകിയിരുന്നത്.
തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖ ഹാജരാക്കാൻ തഹസിൽദാരെ വീണ്ടും വിളിപ്പിച്ചത്.ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമാണെന്നും അതു കഴിഞ്ഞതിനാൽ ഫയലുകൾ നശിപ്പിച്ചെന്നും തഹസിൽദാർ കോടതിയെ അറിയിച്ചു. മധുവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ ഹർജി നൽകി.
ഇതിനെതിരെ പ്രതി ഭാഗത്തിനു ഹർജി നൽകാൻ 28നു കോടതി സമയം അനുവദിച്ചു. മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ സബ് കലക്ടറെ വിസ്തരിക്കുന്നതിനെതിരെ ഒന്നാം പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ.സുബ്രഹ്മണ്യനെ ഡിസംബർ 5ന് വിസ്തരിക്കും.