ADVERTISEMENT

കല്ലടിക്കോട്∙ കരിമ്പ പഞ്ചായത്തിലെ ഗ്രാമീണ പ്രദേശങ്ങളുടെ വികസന പ്രതീക്ഷയായ ഒലിപ്പാറ പാലത്തിനായി നാടിന്റെ കാത്തിരിപ്പ്. കല്ലടിക്കോട് കാഞ്ഞിരാനി– വാലിക്കോട് വലുള്ളി പ്രദേശങ്ങളെയും കരിമ്പ– പനയംപാടം വെട്ടം ഭാഗത്തെയും ബന്ധിപ്പിക്കുന്ന തുപ്പനാട് പുഴക്ക് കുറുകെയുള്ള ഒലിപ്പാറ പാലത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് 5 കോടി രൂപ വകയിരുത്തിയിട്ട് 3 വർഷം പിന്നിട്ടു. നാട്ടുകാരുടെയും പൗരസമിതിയുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ തുടർന്നാണ് എംഎൽഎ പ്രത്യേക താൽപര്യത്തോടെ ഫണ്ട് അനുവദിച്ചത്. 

തുടർന്ന് പാലത്തിന്റെ പൈലിങ് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. നിർമാണ ഉദ്ഘാടനത്തിനായി കാത്തിരിപ്പിലാണ്. അപ്രോച്ച് റോഡ് നിർമാണത്തിലെ പ്രശ്നങ്ങളാണ് പദ്ധതി വൈകിക്കുന്നതെന്നാണ് പറയുന്നത്. ഒലിപ്പാറ പാലം പൂർത്തിയായാൽ കോണിക്കഴി കാഞ്ഞിരാനി വലുള്ളി, വാലിക്കോട് പ്രദേശത്തുകാർക്ക് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലേക്കും പഞ്ചായത്ത് ഒഫിസിലേക്കുമുള്ള ദൂരം 4 കിലോമീറ്റർ കുറയും.

കരിമ്പ പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമത്തിന്റെ വികസനത്തിനാണ് പാലം പ്രതീഷ നൽകുന്നത്. നിലവിൽ നടപ്പാലം മാത്രമാണ് ഒലിപ്പാറ കടവിലുള്ളത്. ഇതിനൊപ്പം മഴക്കാലത്ത് വെള്ളം ഉയരാറുള്ളതിനാൽ പാലം ഉയർത്തി വാഹനങ്ങൾക്ക് കടന്നുപോകാവുന്ന രീതിയിൽ വേണം നിർമാണം നടത്താൻ. സമീപ ഭാവിയിൽതന്നെ പാലം എന്ന സ്പനം പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

നിർമാണം ഉടൻ ആരംഭിക്കാൻ നടപടികൾ തുടങ്ങി : പി.എസ്.രാമചന്ദ്രൻ  (കരിമ്പ പഞ്ചായത്ത് അധ്യക്ഷൻ)

കരിമ്പ തുപ്പനാട് പുഴ ഒലിപ്പാറ പാലത്തിന്റെ നിർമാണം ഉടൻതന്നെ ആരംഭിക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്ത് നടത്തിവരുകയാണ്. അപ്രോച്ച് റോഡിന്റെ നിർ‍‍‍‍‍‍‍മാണത്തിലെ തടസ്സങ്ങൾ നീക്കാനുള്ള ശ്രമം നടത്തിവരികയാണ്. പ്രദേശത്തുകാരുടെ പാലത്തിന്റെ ആവശ്യകത മനസിലാക്കി നാടിന്റെ വികസന സ്വപ്നം നടപ്പിലാക്കും.

വരുംതലമുറയ്ക്കെങ്കിലും പ്രയോജനപ്പെടണം  (തങ്ക വാലിക്കോട്)

പ്രദേശത്തെ വരും തലമുറയെങ്കിലും പാലം ലഭിക്കുന്നതിലൂടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നത് കാണണം. വിദ്യാലയത്തിലേക്കും പഞ്ചായത്ത്, ആയുർവേദ ആശുപത്രി, കൃഷിഭവൻ സൗകര്യങ്ങളിലേക്ക് എത്താനും പാലം ഉപകാരപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com