മീഡിയനുകളിൽ റിഫ്ലക്ടറുകളില്ല; തൂതപ്പാതയിൽ അപകടസാധ്യത
Mail This Article
പാലക്കാട് ∙ നിർമാണം പുരോഗമിക്കുന്ന മുണ്ടൂർ–തൂത പാതയിൽ രാത്രിയാത്രയിൽ അപകടസാധ്യതയേറെ. ഡിവൈഡറുകളിൽ ചായമടിക്കാത്തതും റിഫ്ലക്ടറുകൾ ഇല്ലാത്തതുമാണു പ്രശ്നം. പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ അപകടം ഉറപ്പ്. 38 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമാണം പുരോഗമിക്കുന്ന പാതയിൽ നാലു കിലോമീറ്ററോളമാണ് ഡിവൈഡറുകൾ നിർമിച്ചിട്ടുള്ളത്. തുടർച്ചയില്ലെന്നതിനാൽ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകും.
ചായമടിക്കാത്തതുകാരണം ഡിവൈഡറുകൾ ശ്രദ്ധയിൽപ്പെടില്ല.തുടങ്ങുന്ന സ്ഥലത്ത് റിഫ്ളെക്ടിങ് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധയിൽപ്പെടില്ല. റോഡിന്റെ വശങ്ങളിൽ മണ്ണെടുത്ത് പുനർനിർമാണമാണ് നടക്കുന്നത്. വശങ്ങളിൽ വലിയ കുഴികളുണ്ടെങ്കിലും പേരിനു മാത്രമാണ് മുന്നറിയിപ്പു ബോർഡുകൾ ഉള്ളത്.
റോഡ് നിർമാണം രണ്ടാം ഘട്ടത്തിലേക്കു കടന്നാൽ മാത്രമേ ഡിവൈഡറുകളിൽ ചായമടിക്കാൻ കഴിയുകയുള്ളുവെന്നാണ് നിർവഹണ ഏജൻസി പറയുന്നത്. പക്ഷേ, സ്റ്റിക്കറുകൾ കൂടുതലായി പതിച്ചില്ലെങ്കിൽ അപകടം വർധിക്കും. കഴിഞ്ഞ ദിവസം രാത്രി കൊട്ടശ്ശേരിയിൽ ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി ഡ്രൈവർക്കു പരുക്കേറ്റിരുന്നു. ഇരുചക്രവാഹനക്കാരാണ് പതിവായി അപകടത്തിൽപ്പെടുന്നത്.