മധുരം കഴിച്ച തലമുറകൾ വളർന്നു; തങ്കമണി പെട്ടിക്കടയിൽ തന്നെ
Mail This Article
ഒറ്റപ്പാലം∙ എൻഎസ്എസ് ഹൈസ്കൂളിനു മുന്നിലെ തങ്കമണിയുടെ പെട്ടിക്കടയിൽ നിന്നു മിഠായി വാങ്ങി കഴിച്ചിരുന്നവരിൽ പലരും വലിയ ഉദ്യോഗസ്ഥരും കച്ചവടക്കാരുമൊക്കെയായി. പക്ഷേ, തങ്കമണി ഇപ്പോഴും പ്രാരബ്ധക്കാരനായ പെട്ടിക്കടക്കാരൻ തന്നെ. റവന്യു ജില്ലാ കലോത്സവത്തിനെത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും കാണികളുടെയുമൊക്കെ തിരക്കിനിടയിലും തങ്കമണിക്കു സന്തോഷിക്കാൻ വകയില്ല.
പത്തു പൈസയ്ക്ക് 10 മിഠായികൾ കിട്ടുമായിരുന്ന കാലത്തു തുടങ്ങിയതാണ് തങ്കമണിയുടെ പെട്ടിക്കട. നാരങ്ങ മിഠായി, ചവ്വുമിഠായി, ഇടി മിഠായി, പുളി മിഠായി എന്നിങ്ങനെ കണ്ണാടി ഭരണികളിൽ നിറച്ചു വച്ചിരുന്ന മധുരങ്ങളിലേക്കു കൊതിയോടെ നോക്കി നിന്നിരുന്ന തലമുറയുടെ കാലം പോയി.
വരോട് കുറുച്ചിക്കര വേലു (തങ്കമണി-65) ഹൈസ്കൂൾ പരിസരത്ത് ഉപജീവനമാർഗം തുടങ്ങിയിട്ട് 50 വർഷം തികഞ്ഞു. പനമണ്ണ യുപി സ്കൂളിൽ വിദ്യാർഥിയായിരിക്കെ നാലാം ക്ലാസിൽ തോറ്റ തങ്കമണി പത്താം വയസ്സിൽ പഠിപ്പു നിർത്തി ആന്ധ്രയിലെ ഭദ്രാചലം എന്ന സ്ഥലത്തേക്കു വണ്ടി കയറി. അവിടെ 2 വർഷം ഒരു ചായക്കടയിൽ പണിയെടുത്തു. തിരിച്ചു നാട്ടിലെത്തിയപ്പോഴാണ് ഒറ്റപ്പാലം ഹൈസ്കൂളിനു മുന്നിൽ പുളിക്കത്തൊടി കുഞ്ഞിക്കണ്ണൻ (ഉണ്ണി) ചായക്കട തുടങ്ങുന്നത്. വർഷം 1972.
ഒറ്റപ്പാലത്തുകാരുടെ ഓർമകളിലെ മായാത്ത ചിത്രമാണ് ‘ഉണ്ണ്യേട്ടന്റെ ചായക്കട’. അവിടെ, തങ്കമണി 10 വർഷം പണിക്കാരനായി. ഇതിനിടെ കുഞ്ഞിക്കണ്ണൻ ചായക്കടയ്ക്കു തൊട്ടടുത്ത് സ്റ്റേഷനറിക്കട തുടങ്ങിയപ്പോൾ തങ്കമണിയെ അവിടേയ്ക്ക് സ്ഥാനക്കയറ്റത്തോടെ 'സ്ഥലംമാറ്റി'.
പിന്നീട് സ്വന്തമായൊരു കട തുടങ്ങണമെന്ന മോഹം പറഞ്ഞപ്പോൾ കുഞ്ഞിക്കണ്ണൻ മൂലധനമായി 1001 രൂപ കൊടുത്തു സഹായിച്ചു. 1983ൽ തങ്കമണി പാതയോരത്തു പെട്ടിക്കട സ്ഥാപിച്ചു കച്ചവടം തുടങ്ങി. അക്കാലത്ത് എൻഎസ്എസ് ഹൈസ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി നാലായിരത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നു. ഇപ്പോഴുള്ളത് 800 ൽ താഴെ വിദ്യാർഥികൾ മാത്രം.
ഉപജില്ലാ, റവന്യു ജില്ലാ കലോത്സവങ്ങൾക്കു പലവട്ടം വേദിയായിട്ടുണ്ട് ഈ വിദ്യാലയം. മുൻ കാലങ്ങളിലെ കലോത്സവങ്ങളിൽ തങ്കമണിയുടെ പെട്ടിക്കടയ്ക്കു മുന്നിലും ഭേദപ്പെട്ട ആൾക്കൂട്ടം കാണാമായിരുന്നു. 1983ൽ റോഡിന്റെ മറുവശത്തായിരുന്നു പെട്ടിക്കട. അവിടെ പുതിയ വ്യാപാര സമുച്ചയം വന്നതോടെ തങ്കമണി സ്കൂളിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്തേയ്ക്കു കൂടു മാറ്റി. കച്ചവടത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനവും സർക്കാരിൽ നിന്നു ലഭിക്കുന്ന വാർധക്യ പെൻഷനുമാണു ജീവിതം ഉന്തി നീക്കുന്നത്.
പിഎംഎവൈ പദ്ധതി പ്രകാരം നഗരസഭയിൽ നിന്നു ലഭിച്ച 3.60 ലക്ഷം രൂപ വിനിയോഗിച്ചു നിർമിക്കുന്ന വീട് പൂർത്തിയായിട്ടില്ല. പണി പൂർത്തിയാക്കിയാൽ നഗരസഭയിൽ നിന്നു 40,000 രൂപ കൂടി കിട്ടും. പക്ഷേ, 650 ചതുരശ്രയടി വീടിന്റെ പണി പൂർത്തിയാക്കാൻ പണമില്ല. നഗരസഭയിൽനിന്നു കിട്ടാനുള്ള നാൽപതിനായിരം രൂപ കൊണ്ടും തീരുന്നതല്ല, തങ്കമണിയുടെ വീടു നിർമാണം പൂർത്തിയാക്കാനുള്ള കഷ്ടപ്പാട്.