ADVERTISEMENT

കൊപ്പം ∙ മഞ്ഞും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയിൽ ചെങ്കണ്ണും വൈറൽ പനിയും പടരുന്നു. വൈറൽ പനിയും കണ്ണു രോഗവുമായി ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല.

എന്നാൽ ചെങ്കണ്ണും പനിയും വയറിളക്കവും ബാധിച്ച് സർക്കാർ ആശുപത്രികൾ അടക്കം ക്ലിനിക്കുകളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നവരുടെ തിരക്കാണ്. കുട്ടികളിലും രോഗം പടരുന്നതിനാൽ വിദ്യാലയങ്ങളിൽ കുട്ടികളുടെ ഹാജർ കുറവാണ്. ഷിഗെല്ലയുടെ രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

വയറിളക്കമാണു പ്രധാനമായ ലക്ഷണം. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലും രോഗം വ്യാപിക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. 

ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തന്നെ ചികിത്സ തേടണമെന്ന് പഞ്ചായത്ത് അധ്യക്ഷന്മാർ നിർദേശിച്ചു. കുടിക്കാനും പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. പൂർണമായും വേവിച്ച ഭക്ഷണം കഴിക്കുക, ശുദ്ധജല സ്രോതസ്സുകൾ സമയാസമയം ക്ലോറിനേറ്റ് ചെയ്യുക, ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുകയും പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുക,

ആഹാര സാധനങ്ങളിൽ ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക, കഴിയുന്നതും പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണത്തിന് മുൻപും വിസർജനത്തിനു ശേഷവും കൈകകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,

വയറിളക്കം ഉണ്ടായാൽ ഉടൻ ഒആർഎസ് ദായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം കുടിക്കുക, വ്യക്തി ശുചിത്വവും ആഹാര ശുചിത്വവും പരിസര ശുചിത്വവും ജാഗ്രതയും പാലിക്കണമെന്നും പഞ്ചായത്ത് അധ്യക്ഷന്മാരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരും അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com