തിരഞ്ഞെടുപ്പു ജോലിക്കിടെ വീണു പരുക്കേറ്റ അധ്യാപിക ഒന്നര വർഷത്തിനു ശേഷം സ്കൂളിൽ; തിരിച്ചെത്തിയത് വീൽചെയറിൽ
Mail This Article
ഒറ്റപ്പാലം ∙ തിരഞ്ഞെടുപ്പു ജോലിക്കിടെ പോളിങ് കേന്ദ്രത്തിന്റെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ അധ്യാപിക ഒന്നര വർഷത്തിനു ശേഷം സ്കൂളിൽ തിരിച്ചെത്തി. കടമ്പൂർ ഗവ. ഹൈസ്കൂൾ അധ്യാപിക മംഗലാംകുന്ന് കോയമംഗലത്തു വടക്കേപ്പാട്ട് എൻ.വിദ്യാലക്ഷ്മി (32) വീൽചെയറിൽ വിദ്യാലയത്തിലെത്തി ഹാജർ റജിസ്റ്ററിൽ ഒപ്പുവച്ചു.മംഗലാംകുന്നിലെ വീട്ടിൽനിന്നു കാറിൽ സ്കൂളിലേക്കു വന്നുപോകാൻ സ്വന്തം ചെലവിൽ ഡ്രൈവറെ നിയോഗിച്ചിരിക്കുകയാണ് വിദ്യാലക്ഷ്മി.
ചക്രക്കസേരയിലിരുന്നു ക്ലാസ് റൂമിലേക്കും സ്റ്റാഫ് റൂമിലേക്കും കയറാനുള്ള സൗകര്യം സ്കൂളിലുണ്ട്. വിദ്യാലക്ഷ്മിയുടെ പരിമിതികൾ പരിഗണിച്ച്, സഹപ്രവർത്തകർ മുൻകയ്യെടുത്തു ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാലക്ഷ്മി സാമൂഹിക ശാസ്ത്രവും ഇംഗ്ലിഷും പഠിപ്പിക്കുന്ന വിദ്യാർഥികളെ അതതു പിരീഡുകളിൽ ഈ ക്ലാസ് റൂമിലെത്തിച്ചു പഠിപ്പിക്കാനാണു തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം (2021 ഏപ്രിൽ 6) പുലർച്ചെ അഗളിയിലെ ഗവ. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് പോളിങ് ഡ്യൂട്ടിക്കു പോയ അധ്യാപിക കാലു തെറ്റി താഴേക്കു വീണത്. നട്ടെല്ലിനുണ്ടായ ഗുരുതര പരുക്കിൽ അരയ്ക്കു താഴെ ശരീരം തളർന്നു. ശസ്ത്രക്രിയയുടെ ഭാഗമായി 4 മാസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കിടന്നു. ഇതിനു ശേഷം, ഫിസിയോ തെറപ്പിക്കായി 4 മാസം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും, ആയുർവേദ ചികിത്സയ്ക്കായി ഒന്നര മാസം ചെറുതുരുത്തിയിലെ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലും കിടന്നിരുന്നു. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്.
തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച ഏഴര ലക്ഷം രൂപ മാത്രമാണു നഷ്ടപരിഹാരമായി ലഭിച്ചത്. തിരഞ്ഞെടുപ്പു ജോലിക്കിടെ സംഭവിച്ച അപകടം വിദ്യാലക്ഷ്മിയുടെ അധ്യാപന ജോലി സ്ഥിരപ്പെടുത്തുന്ന നടപടിക്രമങ്ങളെയും പ്രതികൂലമായി ബാധിച്ചു. പിഎസ്‌സി നിയമനത്തിലൂടെ 2019 ജൂൺ ആറിനാണു വിദ്യാലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. 2021 ജൂൺ 6നു പ്രബേഷൻ കാലാവധി തികച്ചു നിയമനം സ്ഥിരീകരിക്കാനിരിക്കെയായിരുന്നു അപകടം. കോവിഡ് കാലത്ത് സ്കൂൾ അടച്ചിട്ട സാഹചര്യവും നടപടിക്രമങ്ങൾക്കു വിനയായി. ഇപ്പോഴും പ്രബേഷൻ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നു സഹപ്രവർത്തകർ അറിയിച്ചു.