ബസിന് അമിത വേഗം: ്രൈഡവർക്കും ഉടമയ്ക്കും എതിരെ നടപടിക്കു ശുപാർശ
Mail This Article
പാലക്കാട് ∙ അമിത വേഗത്തിൽ കുതിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാനും മോട്ടർ വാഹനവകുപ്പിന്റെ ശുപാർശ. ബസ് അമിത വേഗത്തിലാണെന്ന ജിപിഎസ് അലർട്ട് ലഭിച്ചിട്ടും ഇടപെടാതിരുന്നതിനാണ് ഉടമയ്ക്കെതിരെ നടപടിക്കു ശുപാർശ ചെയ്തത്. ബസിലെ യാത്രക്കാരൻ ഇ മെയിൽ വഴി ആർടിഒ ടി.എം.ജർസണു നൽകിയ പരാതിയിലാണു നടപടി. ചെർപ്പുളശ്ശേരി–പാലക്കാട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവർക്കെതിരെയാണു പരാതി.
ഈ ബസിനു മുന്നിലുണ്ടായിരുന്ന മറ്റൊരു ബസിലെ യാത്രക്കാരനാണ് ആർടിഒയ്ക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അമിത വേഗത്തിൽ ബസ് ഓടിച്ച ഡ്രൈവറെ മോട്ടർ വാഹന വകുപ്പു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബസിന്റെ ജിപിഎസ് ഡേറ്റ പരിശോധിച്ചതിലും അമിത വേഗം ബോധ്യപ്പെട്ടു. ഇതോടെ ഡ്രൈവർ മലപ്പുറം സ്വദേശി കെ.മുഹമ്മദ് അഫ്സലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വകുപ്പ് റിപ്പോർട്ട് നൽകി.
അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.വി.ബിജു, എസ്.ജോൺ ബ്രിട്ടോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 9 പേർ മരിച്ച വടക്കഞ്ചേരി അപകടത്തിൽ ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ജിപിഎസ് പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. ബസുകളുടെ അമിതവേഗമെന്ന പരാതികളിൽ ജിപിഎസ് ഡേറ്റ കൂടി പരിശോധിച്ചു നടപടികൾ കടുപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.